കോട്ടയം: ഇരു കാലുകൾക്കും ചലനശേഷി ഇല്ലാതെ ചക്ര കസേരയിൽ ഇരുന്നുകൊണ്ട് വിധിയോട് പൊരുതി ജീവിക്കുന്ന സിമിക്ക് താങ്ങായി ഇനി ഷോബിത്തുണ്ടാകും. കപ്പാട് മുണ്ടാട്ടുചുണ്ടയിൽ സിമി തോമസിന്റെ ജീവിതത്തിലേക്കാണ് പുതിയ പ്രതീക്ഷയായി മംഗലാപുരം കടവ ഉമ്മിണിയിൽ ഷോബിത്ത് എത്തിയിരിക്കുന്നത്. കപ്പാട് ഹോളി ക്രോസ് പള്ളിയിൽ ശനിയാഴ്‌ച ഫാ. സെബാസ്‌റ്റ്യൻ കൊല്ലംകുന്നേലിന്റെ കാർമികത്വത്തിൽ ഇവരുടെ വിവാഹ നിശ്‌ചയം നടത്തി.
കാലുകൾക്ക് ചലനശേഷി ഇല്ലാത്തതിനാൽ ജീവിതം മുഴുവൻ സമയവും വീൽചെയറിലാണ്. മാട്രിമോണിയൽ സൈറ്റിലൂടെയാണ് സിമിയുടെ ജീവിതത്തിലേക്ക് ഷോബിത്ത് എത്തുന്നത്. പരിചയപ്പെട്ടപ്പോൾതന്നെ സിമിയുടെ സ്‌ഥിതിയും കാര്യങ്ങളും അറിയിച്ചിരുന്നു.
വീട്ടിലെത്തി നേരിൽ കണ്ടതോടെ ഷോബിത്ത് വിവാഹത്തിനുള്ള പൂർണസമ്മതം വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീൽചെയറിന്റെ സഹായത്തോടെ മാത്രമേ സിമിക്ക് പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ. കട്ടിലിൽനിന്ന് മറ്റൊരാളുടെ സഹായത്തോടെ മാത്രമേ വീൽചെയറിലേക്ക് മാറ്റാൻ കഴിയൂ. എന്നാൽ, വീൽചെയറിൽ ഇരുന്നുകൊണ്ട് പാചകംവരെ ചെയ്യാൻ സിമിക്ക് കഴിയും.
തന്റെ പരിമിതികളിൽ ജീവിതത്തെ തളച്ചിടാനും സിമി ഒരുക്കമല്ല. വീട്ടിലിരുന്ന് പേപ്പർ ഉപയോഗിച്ച് പേന, അലങ്കാര വസ്‌തുക്കൾ, സോപ്പ്, ലോഷൻ തുടങ്ങിയവ സിമി സ്വന്തമായി നിർമിച്ച് വീടുകളിലും സ്‌ഥാപനങ്ങളിലും എത്തിച്ച് നൽകിയിരുന്നു. കൃഷിപ്പണികൾ ചെയ്യുന്ന ഷോബിത്ത് മംഗലാപുരം പാതാവ് സെന്റ് സേവ്യർ പള്ളിയിലെ കൈക്കാരൻകൂടിയാണ്. നവംബർ 30നാണ് ഇരുവരുടെയും വിവാഹം.
Most Read: നായയെ ഉപദ്രവിച്ച യുവാവിനെ കുത്തി വീഴ്‌ത്തി പശു; വീഡിയോ വൈറലാകുന്നു