പാലക്കാട്: ഷൊർണൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് നഗരസഭാ അധ്യക്ഷൻ എംകെ ജയപ്രകാശ് അറിയിച്ചു. നിലവിൽ യൂണിറ്റിലേക്ക് ആവശ്യമായ വെള്ളത്തിന്റെ പരിശോധന മാത്രമാണ് പൂർത്തിയാകാൻ ഉള്ളത്. ഇത് സംബന്ധിച്ച നടപടികൾ ആരംഭിച്ചതായും, ശേഷം യൂണിറ്റ് ഉടൻ തന്നെ പ്രവർത്തനക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ, ഷൊർണൂരിൽ എത്തുന്ന രോഗികളുടെ രണ്ടര വർഷത്തോളമുള്ള ആഗ്രഹമാണ് യാഥാർഥ്യമാകുന്നത്.
രണ്ടര വർഷം മുൻപ് ഒരു കോടിയിലധികം രൂപ ചിലവഴിച്ചാണ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങിയത്. എന്നാൽ, ഇവിടെ യൂണിറ്റ് ആരംഭിക്കാനുള്ള സർക്കാർ അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രവർത്തനങ്ങൾ നടത്താതെ യൂണിറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. ഇതോടെ ജനറേറ്റർ ഉൾപ്പടെയുള്ള സാധന സാമഗ്രികൾ ഒക്കെയും തുരുമ്പെടുത്ത് നശിക്കുന്ന അവസ്‌ഥയിലുമായി. രണ്ടു വർഷം മുൻപ് തന്നെ നൂറോളം രോഗികൾ ആയിരുന്നു ഇവിടെ ഡയാലിസിസ് ചികിൽസയ്‌ക്കായി അപേക്ഷ നൽകിയിരുന്നത്.
ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതോടെ ഷൊർണൂറിന് പുറമെ വാണിയംകുളം, വള്ളത്തോൾ നഗർ, ഓങ്ങല്ലൂർ, ചളവറ എന്നിവിടങ്ങളിൽ ഉള്ളവർക്ക് കൂടി സഹായകരമാകും. നിലവിൽ പ്രദേശങ്ങളിൽ ഉള്ളവർ വലിയ തുക നൽകി സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇത് നിർധനരായ കുടുംബങ്ങൾക്ക് ഏറെ വെല്ലുവിളിയാണ്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ഉണ്ടെങ്കിലും അവിടെ മുൻഗണനാ ക്രമത്തിലാണ് ചികിൽസ ലഭിക്കുന്നതെന്നാണ് പരാതി.
ഷൊർണൂരിൽ തുടങ്ങുന്ന യൂണിറ്റിൽ ആയിരകണക്കിന് ജനങ്ങളാണ് പ്രതീക്ഷയർപ്പിച്ചു കഴിയുന്നത്. യൂണിറ്റ് എത്രയും പെട്ടെന്ന് തുറന്ന് ചികിൽസ ലഭ്യമാക്കണമെന്നാണ് ഇവിടെ എത്തുന്ന രോഗികളുടെ ആവശ്യം. നിലവിൽ, യൂണിറ്റിൽ ഉപയോഗിക്കേണ്ട വെള്ളത്തിന്റെ ഗുണമേൻമ പരിശോധിച്ചു ഉറപ്പുവരുത്താനുള്ള നടപടിയാണ് ശേഷിക്കുന്നതെന്നും, പരിശോധന കഴിഞ്ഞാൽ യൂണിറ്റ് പ്രവർത്തനം തുടങ്ങാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
Read Also: നിയമസഭാ കയ്യാങ്കളി കേസ്; കക്ഷി ചേർക്കണമെന്ന് രമേശ് ചെന്നിത്തല