മലപ്പുറം: മാസങ്ങളുടെ അടച്ചിടലിന് ശേഷം ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമായ കോട്ടക്കുന്ന് പാർക്ക് തുറന്നു. ഇതോടെ ഇന്നലെ നൂറുകണക്കിന് സഞ്ചാരികളാണ് പാർക്കിൽ എത്തിയത്. എന്നാൽ, പാർക്കിലെ വിവിധ തരത്തിലുള്ള റൈഡുകൾ ഇന്ന് മുതലാണ് ആരംഭിക്കുക. സർട്ടിഫിക്കറ്റും രേഖകളും മറ്റും സുരക്ഷാ ജീവനക്കാർ പരിശോധിച്ചതിന് ശേഷം മാത്രമാണ് സന്ദർശകരെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. തിങ്കൾ മുതൽ ശനി വരെയാണ് പാർക്ക് തുറന്ന് പ്രവർത്തിക്കുക.
രാത്രി എട്ടു മണിവരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അതേസമയം, സർക്കാർ നിർദ്ദേശിച്ച കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ പാർക്കിന്റെ പ്രവേശന കവാടത്തിൽ കർശന പരിശോധന നടക്കും. രണ്ടാഴ്‌ച മുൻപ് ആദ്യ ഡോസ് വാക്‌സിനെങ്കിലും എടുത്തവർ, 72 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ, ഒരു മാസം മുൻപ് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ച് രോഗമുക്‌തി നേടിയവർ എന്നിവർക്കാണ് പാർക്കിൽ പ്രവേശനം അനുവദിക്കുക.
ഇതിനുവേണ്ട മതിയായ രേഖകൾ ഇവരുടെ കൈവശം ഉണ്ടായിരിക്കണം. അല്ലാത്തവരെ തിരിച്ചയക്കുമെന്നും മാനേജർ അൻവർ ഹുസൈൻ പറഞ്ഞു. എന്നാൽ, കുട്ടികൾക്കുള്ള വാക്‌സിൻ നൽകി തുടങ്ങാത്തതിനാൽ കുടുംബത്തോടൊപ്പം കുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർക്ക് തുറന്ന് കൊടുക്കാൻ ഇന്നലെ രാവിലെയാണ് ജില്ലാ ഭരണകൂടം തീരുമാനമെടുത്തത്.
അതിനാൽ, ഇന്നലെ റൈഡുകൾ പ്രവർത്തിച്ചിരുന്നില്ല. ഇന്ന് തുടങ്ങാനാണ് അധികൃതരുടെ തീരുമാനം. അതേസമയം, കഴിഞ്ഞ രണ്ട് ലോക്ക്‌ഡൗണിനുമിടയിൽ മൂന്ന് മാസം കോട്ടക്കുന്നിൽ സന്ദർശകരെ അനുവദിച്ചിരുന്നു. അന്ന്, മൂന്ന് കോടിയോളം രൂപയാണ് ഇവിടെ പ്രവേശന ഫീസായി ലഭിച്ചതെന്ന് അധികൃതർ വ്യക്‌തമാക്കി. ജില്ലയിലെ ഡിടിപിസിയുടെ നേതൃത്വത്തിലുള്ള ചെരണി പാർക്കും തുറന്നിട്ടുണ്ട്.
Read Also: 17 മാസമായി അടഞ്ഞുകിടക്കുന്നു; സർവകലാശാല പാർക്ക് തുറക്കാൻ അനുമതിയില്ല