കാസർഗോഡ്: കരിച്ചേരിയില്‍ കാട്ടുപന്നിയെ ലക്ഷ്യമാക്കി സ്‌ഥാപിച്ച തോക്ക് കെണിയില്‍നിന്ന് വെടിയേറ്റ് പ്രാദേശിക സിപിഐ നേതാവ് മരിച്ച സംഭവത്തിൽ, കെണി വച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു. മരിച്ച കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ മാധവന്‍ നമ്പ്യാരുടെ അയല്‍വാസിയായ ശ്രീഹരിക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.
നിലവിൽ ഇയാൾ ഒളിവിലാണ്. ശ്രീഹരിക്കായി അന്വേഷണം ശക്‌തമാക്കിയതായി പോലീസ് അറിയിച്ചു. മാധവന്‍ നമ്പ്യാര്‍ മരിക്കുന്നതിനു മുൻപ് നല്‍കിയ മൊഴിയില്‍ പരിചയക്കാരനായ ശ്രീഹരിയാണ് കെണിയൊരുക്കിയത് എന്നാണ് പറയുന്നത്.
തിരകള്‍ നിറച്ച് ഉപയോഗിക്കുന്ന തോക്കില്‍ നിന്നാകാം വെടിയേറ്റതെന്ന് മാധവന്‍ നമ്പ്യാരെ ചികില്‍സിച്ച ഡോക്‌ടർമാരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ സംഭവം നടന്ന ഉടനെ ശ്രീഹരി ഒളിവില്‍ പോയി.
അതേസമയം തോക്ക് ഉപയോഗിച്ച് കെണി വെക്കുന്ന രീതി നിയമ വിരുദ്ധമാണെന്നും പ്രതിയെന്നു സംശയിക്കുന്നയാള്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്നും അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. ഫൊറന്‍സിക് വിഭാഗം സംഭവ സ്‌ഥലത്തെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
Most Read: അഗ്‌നിപഥ് പദ്ധതിക്ക് എതിരെ പ്രതിഷേധം ശക്‌തം; ട്രെയിനിന് തീവച്ച് ഉദ്യോഗാർഥികൾ