ന്യൂഡെൽഹി: യുഎപിഎ കേസിൽ ഉത്തർപ്രദേശ് പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ചികിൽസക്കായി ഡെൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചതായി മഥുര ജയിൽ അധികൃതർ അറിയിച്ചു. ഇന്നലെയാണ് മഥുര ജയിലിൽ നിന്ന് കാപ്പനെ ഡെൽഹിയിലേക്ക് കൊണ്ട് വന്നത്.
ഡെപ്യുട്ടി ജയിലറും മെഡിക്കൽ ഓഫീസറും ഉൾപ്പെടുന്ന സംഘമാണ് സിദ്ദീഖ് കാപ്പനെ ഡെൽഹിയിലേക്ക് കൊണ്ട് വന്നത്. പ്രമേഹം ഉൾപ്പടെയുള്ള അസുഖങ്ങൾ അലട്ടുന്ന കാപ്പനെ ചികിൽസക്കായി ഡെൽഹിയിലേക്ക് മാറ്റണമെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചിരുന്നു.
ശുചിമുറിയിൽ വീണതിനെ തുടർന്ന് താടിയെല്ലിന് പരിക്ക് പറ്റിയതായി നേരത്തെ മധുര ജയിലിലെ മെഡിക്കൽ സൂപ്രണ്ട് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ പരുക്ക് സംബന്ധിച്ച് വിശദമായ പരിശോധന ഡെൽഹിയിലെ എയിംസിൽ നടത്തുമെന്നാണ് സൂചന.
Read Also: ക്ഷാമം തുടരുന്നു; 18 കഴിഞ്ഞവർക്കുള്ള വാക്‌സിൻ വിതരണത്തിൽ അനിശ്‌ചിതത്വം