ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിൻ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകുന്ന കാര്യത്തിൽ അനിശ്‌ചിതത്വം. ഇന്ന് മുതൽ 18 കഴിഞ്ഞവർക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. എന്നാൽ, വാക്‌സിൻ ലഭ്യതക്കുറവ് കാരണം കുത്തിവെപ്പ് ഉടൻ ഉണ്ടാകില്ലെന്നാണ് ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളടക്കം വ്യക്‌തമാക്കുന്നത്. രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും 18 കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷൻ പൂര്‍ണാർഥത്തില്‍ ഇന്ന് തുടങ്ങാന്‍ സാധിക്കില്ലെന്നാണ് സൂചന.
രാജ്യത്ത് 18നും 45നും ഇടയില്‍ പ്രായമുള്ളവരുടെ എണ്ണം ഏകദേശം 60 കോടിയാണ്. ഇവര്‍ക്ക് നല്‍കാന്‍ 120 കോടി ഡോസ് വാക്‌സിന്‍ വേണം. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രതിമാസ വാക്‌സിന്‍ ഉൽപാദനം ഏഴ് കോടി ഡോസ് മാത്രമാണ്. എത്ര കടുത്ത പരിശ്രമം ഉണ്ടായാലും അടുത്ത മാസങ്ങളില്‍ പ്രതിമാസ ഉല്‍പ്പാദനം 11.512 കോടി ഡോസ് വരെ മാത്രമേ വർധിപ്പിക്കാനാകൂ എന്നാണ് വാക്‌സിന്‍ ഉൽപാദകർ പറയുന്നത്.
ഇതുപ്രകാരം 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിൻ നല്‍കാന്‍ നിലവിലെ ഉൽപാദനത്തോത് പ്രകാരം ഒരു വര്‍ഷത്തിലേറെ വേണ്ടി വരും. അതായത് പ്രഖ്യാപിച്ച വേഗതയില്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് എല്ലാം സമ്പൂര്‍ണമായി വാക്‌സിന്‍ നല്‍കാന്‍ രാജ്യത്തിന് സാധിക്കില്ല. നിലവിൽ എല്ലാ സംസ്‌ഥാനങ്ങളും കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുന്നുണ്ട്. കേരളമടക്കമുള്ള എതാണ്ട് എല്ലാ സംസ്‌ഥാനങ്ങളും വാക്‌സിന് ആവശ്യവുമായി നിർമാതാക്കളെ സമീപിച്ചു കഴിഞ്ഞു.
വാക്‌സിൻ നിർമാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങാനാണ് സംസ്‌ഥാനങ്ങളുടെ പദ്ധതി. എന്നാൽ, സംസ്‌ഥാനങ്ങൾ ആവശ്യപ്പെട്ട വാക്‌സിൻ ഡോസുകൾ നൽകാൻ മാസങ്ങളുടെ സാവകാശം വേണമെന്ന് കമ്പനികൾ പറയുന്നു. കര്‍ണാടക, ഗോവ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര, പഞ്ചാബ്, യുപി, ജാര്‍ഖണ്ഡ്, തെലങ്കാന, ആന്ധ്ര, ഒഡിഷ, ഡെൽഹി, ഛത്തീസ്‌ഗഢ്, രാജസ്‌ഥാന്‍, തമിഴ്‌നാട്, ജമ്മു -കശ്‌മീർ തുടങ്ങിയ സംസ്‌ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇന്ന് മുതല്‍ വാക്‌സിൻ നല്‍കാനാകില്ല എന്ന് ഇതിനോടകം തന്നെ അറിയിച്ചു കഴിഞ്ഞു.
രണ്ടര കോടി യുവജനങ്ങളാണ് ഇതുവരെ വാക്‌സിനായി രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കേന്ദ്രം നല്‍കിയ ഒരു കോടി ഡോസ് വാക്‌സിൻ മാത്രമാണ് സംസ്‌ഥാനങ്ങളുടെ പക്കല്‍ ശേഷിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്കകം 19.81 ലക്ഷം ഡോസ് കൂടി കൈമാറുമെന്ന് കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്.
Also Read: കോവിഡ് പ്രതിരോധത്തിൽ രാഷ്‌ട്രീയം കലർത്തരുത്; സുപ്രീം കോടതി