ന്യൂഡെല്‍ഹി: രാജ്യദ്രോഹകുറ്റം ചുമത്തി യുപി പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം. കര്‍ശന ഉപാധികളോടെ അഞ്ച് ദിവസത്തേക്കാണ് യുപി സര്‍ക്കാറിന്റെ എതിര്‍പ്പ് അവഗണിച്ച് സുപ്രീം കോടതി കാപ്പന് ജാമ്യം അനുവദിച്ചത്. അസുഖ ബാധിതയായ മാതാവിനെ കാണാനാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
തന്റെ 90 കഴിഞ്ഞ അമ്മയെക്കുറിച്ച് ഒരു മനുഷ്യന്‍ ഒരിക്കലും നുണ പറയില്ലെന്ന് നിരീക്ഷിച്ച കോടതി കർശന ഉപാധികളും മുന്നോട്ട് വെച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് പോലീസിന്റെ നിരീക്ഷണത്തിൽ ആകണം കേരളത്തിലേക്ക് പോകേണ്ടതെന്നും ജാമ്യ കാലയളവില്‍ മാദ്ധ്യമങ്ങളോട് കാപ്പൻ സംസാരിക്കരുതെന്നും ഉത്തരവിൽ പറയുന്നു. അതേസമയം സിദ്ദീഖ് കാപ്പന് സുരക്ഷ നല്‍കേണ്ടത് യുപി പോലീസാണ് എന്നും ഇതിനായി വേണ്ടുന്ന സഹായങ്ങൾ കേരള പോലീസ് നല്‍കണമെന്നും കോടതി വ്യക്‌തമാക്കി.
ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനായി പുറപ്പെട്ട കാപ്പനെ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് യോഗി ആദിത്യനാഥിന്റെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. 2020 ഒക്‌ടോബർ 5ന് ആയിരുന്നു അറസ്‌റ്റ്.
ഹത്രസ് സംഭവത്തിന്റെ മറവില്‍ ജാതി കലാപം സൃഷ്‌ടിക്കാൻ ഗൂഢാലോചന നടത്തി എന്നാണ് സിദ്ദിഖ് കാപ്പന് എതിരെയുള്ള യുപി പോലീസിന്റെ ആരോപണം. സിദ്ദിഖ് കാപ്പന്‍ മാദ്ധ്യമ പ്രവര്‍ത്തകനല്ലെന്നും പോപുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറി ആണെന്നും പോലീസ് പറയുന്നു.
അതേസമയം നിരപരാധിത്വം തെളിയിക്കുന്നതിന് നുണ പരിശോധനയടക്കം നടത്താൻ നേരത്തെ സിദ്ദീഖ് കാപ്പന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
Read Also: സർക്കാർ തൊഴിൽ രഹിതരെ വെല്ലുവിളിക്കുന്നു; രമേശ് ചെന്നിത്തല