ഡെൽഹി: പഞ്ചാബ് ഗായകൻ സിദ്ദു മൂസ്‌വാലയുടെ കൊലപാതക കേസിലെ മുഖ്യപ്രതി പിടിയിൽ. ഉത്തരാഖണ്ഡിൽ നിന്നാണ് ഇയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തത്. പഞ്ചാബ് പോലീസും ഉത്തരാഖണ്ഡ് പോലീസും സംയുക്‌തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
തീർഥാടകർക്കിടയിൽ ഒളിച്ചുകഴിയുകയായിരുന്നു പ്രതിയെന്ന് പോലീസ് പറയുന്നു. എന്നാൽ ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, സംഭവത്തിൽ പഞ്ചാബ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സിദ്ദുവിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ പറഞ്ഞു. സംഘർഷത്തിലേക്ക് കടക്കരുതെന്നും എല്ലാവരും ശാന്തരായിരിക്കണമെന്നും മൻ ട്വീറ്റ് ചെയ്‌തു. സംയമനം പാലിക്കണമെന്ന് എഎപി നേതാവും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും അഭ്യർഥിച്ചു.
അതേസമയം കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡ ആസ്‌ഥാനമായുള്ള ഗുണ്ടാസംഘം ഗോൾഡി ബ്രാർ ഏറ്റെടുത്തതായാണ് വിവരം. ഗുണ്ടാതലവനായ ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത അനുയായിയായ ഗോൾഡി ബ്രാറിയാണ് സിദ്ദുവിനെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്‌റ്റിൽ വിവരിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട് ചെയ്‌തു. ഗായകന്റെ മരണത്തിന് ഉത്തരവാദികൾ എഎപിയാണെന്ന് ബിജെപി, കോൺഗ്രസ് ആരോപണങ്ങൾക്കിടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് ഗുണ്ടാസംഘം എത്തിയത്.
പഞ്ചാബിലെ ജവഹർകേയിലെ മാൻസയിൽ വെച്ചാണ് സിദ്ദുവിന് വെടിയേറ്റത്. സിദ്ദുവും സുഹൃത്തുക്കളും കാറിൽ സഞ്ചരിക്കുമ്പോൾ അജ്‌ഞാതസംഘം വെടി ഉതിർക്കുകയായിരുന്നു. വെടിവെപ്പിൽ സിദ്ദുവിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
Most Read: വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹരജി നാളേക്ക് മാറ്റി