കൊച്ചി: പുതുമുഖ നടിയെ ബലാൽസംഗം ചെയ്‌ത കേസിൽ നിർമാതാവും നടനുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹരജി ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റി. സർക്കാർ അഭിഭാഷകൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് കേസ് മാറ്റിയത്.
നേരത്തെ വിദേശത്തുള്ള വിജയ് ബാബു നാട്ടിൽ എത്താതെ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കാൻ ആകില്ലെന്ന് കോടതി വാക്കാൽ പരാമർശിച്ചിരുന്നു.
അതേസമയം നിലവിൽ ദുബായിലുള്ള വിജയ് ബാബു ബുധനാഴ്‌ച കൊച്ചിയിൽ എത്തിച്ചേരുമെന്നാണ് വിവരം. വിമാനത്താവളത്തിൽ എത്തിയാൽ പോലീസ് അറസ്‍റ്റിന് ശ്രമിക്കുന്ന സാഹചര്യത്തിൽ വിജയ് ബാബു യാത്ര മാറ്റുകയായിരുന്നു.
തിങ്കളാഴ്‌ച വിജയ് ബാബു നാട്ടിലെത്തുമെന്നാണ് കരുതിയിരുന്നത്. അതിന് ടിക്കറ്റുമെടുത്തിരുന്നു. ഇത് കോടതിയിൽ അഭിഭാഷകൻ ഹാജരാക്കുകയും ചെയ്‌തതാണ്. എന്നാൽ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവ് കിട്ടാത്തതിനാലാണ് യാത്ര മാറ്റിയത്.
നിയമത്തിന്റെ കണ്ണിൽ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്നും അറസ്‌റ്റ് അനിവാര്യമാണെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഇതിനിടെ വിദേശത്ത് ഒളിവിലുള്ള വിജയ് ബാബുവിന് സാമ്പത്തിക സഹായം എത്തിച്ചു നല്‍കിയ യുവ നടിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: വനിതാ വാച്ചർക്ക് നേരെ പീഡനശ്രമം; വനംവകുപ്പിന് കളങ്കമുണ്ടാക്കിയെന്ന് മന്ത്രി