തിരുവനന്തപുരം: ഗവി വനംവകുപ്പ് സ്‌റ്റേഷനിൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കർശന നടപടിയെടുത്തെന്ന് വനമന്ത്രി എകെ ശശീന്ദ്രൻ. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് ടി മാത്യുവിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്‌ഥന്റെ നടപടി വനംവകുപ്പിന് കളങ്കമുണ്ടാക്കി. ശിക്ഷ ഉറപ്പാക്കി മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു. പെരിയാർ കടുവാ സങ്കേതത്തിലെ ഗവി സ്‌റ്റേഷനിലെ വനിതാ വാച്ചറെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിതാ വാച്ചറാണ് പരാതി നൽകിയിരിക്കുന്നത്. സ്‌റ്റോർ റൂമിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. അടുക്കളയിൽ പാചകം ചെയ്‌ത് കൊണ്ടിരുന്ന യുവതിയെ സാധനങ്ങൾ എടുത്തുതരാമെന്ന വ്യാജേനയാണ് മനോജ് വിളിച്ചുവരുത്തിയത്.
സ്‌റ്റോർ റൂമിൽ വെച്ച് യുവതിയെ കടന്നുപിടിക്കുകയും ഒച്ചവെച്ചപ്പോൾ ബലം പ്രയോഗിക്കുകയുമായിരുന്നു. ആളുകൾ ഓടിയെത്തിയ ശേഷവും ഇയാൾ ഇവരെ പീഡിപ്പിക്കാൻ ശ്രമിച്ചതായും സഹ ജീവനക്കാര്‍ ബലമായി പിടിച്ചുമാറ്റുകയായിരുന്നു എന്നുമാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പെരിയാർ റേഞ്ച് ഓഫിസർ നടത്തിയ അന്വേഷണത്തിൽ സംഭവം ശരിയാണെന്ന് സ്‌ഥിരീകരിച്ചു.
റേഞ്ച് ഓഫിസർ നൽകിയ റിപ്പോർട്ടിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയും അന്വേഷണം നടത്തി. മനോജിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്‌തു. അച്ചടക്ക നടപടിക്ക് പെരിയാർ കടുവാ സങ്കേതം അസിസ്‌റ്റന്റ് ഫീൽഡ് ഡയറക്‌ടർ ശുപാർശ ചെയ്‌തതോടെ മനോജിനോട് അവധിയിൽ പോകാൻ നിർദ്ദേശിച്ചിരുന്നു. മൂഴിയാർ പോലീസും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ വകുപ്പ് ഉൾപ്പടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Most Read: നിർമാണത്തിനിടെ കണ്ടെത്തിയത് പുരാതന നഗരം; 1500 വർഷം പഴക്കം