ന്യൂ ഡെൽഹി: ചൈനയെ നേരിടാൻ കിഴക്കൻ ലഡാക്കിൽ സജ്ജമായിരിക്കുന്ന ഇന്ത്യൻ സൈനികർക്കായി യുഎസിൽ നിന്ന് ആയുധങ്ങൾ. 72,500 സിഗ്-16 അസോൾട്ട് റൈഫിളുകളുടെ പുതിയ ബാച്ചാണ് ലഡാക്കിലേക്ക് എത്തുന്നത്. റൈഫിളിന്റെ രണ്ടാമത്തെ ബാച്ചിനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ആദ്യ ബാച്ച് നേരത്തെ ജമ്മു കശ്‌മീരിൽ സജ്ജമായിട്ടുള്ള സേനക്ക് നൽകിയിരുന്നു.
സിഗ്-16 റൈഫിളുകൾ വരുന്നതോടെ സൈനികർ നിലവിൽ ഉപയോഗിക്കുന്ന 5.56×45 എംഎം ഇൻസാസ് (ഇന്ത്യൻ സ്‌മോൾ ആം സിസ്‌റ്റം) റൈഫിളുകൾ പൂർണമായി മാറും. നിയന്ത്രണ രേഖ, യഥാർത്ഥ നിയന്ത്രണ രേഖ എന്നീ മേഖലകളിലും ഭീകര വിരുദ്ധ ഓപ്പറേഷനുകളിലും സൈനികർക്ക് ഉപയോഗിക്കാൻ 1.5 ലക്ഷം റൈഫിളുകൾ ഇറക്കുമതി ചെയ്യാനാണ് കേന്ദ്ര സർക്കാർ പദ്ധതി ഇട്ടിരിക്കുന്നത്.
നിയന്ത്രണ രേഖകൾക്ക് പുറമേ മറ്റിടങ്ങളിലെ സുരക്ഷക്ക് എകെ-203 റൈഫിളുകൾ ഉപയോഗിക്കും. അമേഠിയിലെ ഓർഡൻസ് ഫാക്‌ടറിയിലാണ് ഈ റൈഫിൾ നിർമിക്കുന്നത്. കൂടാതെ, 16000 എൽഎംജികൾ ഇസ്രായേലിൽ നിന്ന് വാങ്ങാനും കരാർ ആയിട്ടുണ്ട്.