തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് ആസൂത്രിതമായ വ്യാജപ്രചരണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ദുരഭിമാനം വെടിയണം. കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം. ശ്രീലങ്കയുടെ ഗതി കേരളത്തിന് വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പദ്ധതിക്ക് കേന്ദ്രാനുമതി ഇല്ലെന്നും, പിആർ ഏജൻസി പറഞ്ഞുകൊടുത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിമാർ വരുമ്പോൾ പ്രധാനമന്ത്രി അനുഭാവപൂർവം കേൾക്കുന്നത് പതിവായ കാര്യമാണ്. അത് പദ്ധതിക്ക് അനുമതി നൽകിയതാണെന്ന് വ്യാഖ്യാനിക്കുകയല്ല വേണ്ടത്. പദ്ധതിയതിൽ രാഷ്‌ട്രീയ സമ്മർദ്ദവുമായാണ് മുഖ്യമന്ത്രി ഇന്നലെ പ്രധാനമന്ത്രിയെ കണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
അനുഭാവപൂർവമായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും കേന്ദ്രാനുമതി വേഗത്തിലാക്കാൻ കൂടിക്കാഴ്‌ച സഹായിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ, കൂടിക്കാഴ്‌ചയിൽ ഒരുറപ്പും പ്രധാനമന്ത്രി മുന്നോട്ട് വെക്കാത്തപ്പോൾ പദ്ധതി സങ്കീർണമാണെന്നും തിടുക്കം കാട്ടരുതെന്നും റെയിൽവേ മന്ത്രി രാജ്യസഭയിൽ വ്യക്‌തമാക്കി.
Most Read: ബംഗാളിലെ അക്രമം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി