കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാമൂഹിക ആഘാത പഠനത്തിൽ വിവരങ്ങൾ നൽകാൻ തയ്യാറാകാതെ നാട്ടുകാർ. കണ്ണൂർ ജില്ലയിലെ കാനയിലാണ് നാട്ടുകാർ സർവേ ബഹിഷ്‌കരിക്കുന്നത്. സർവേ നടത്താൻ എത്തിയവർക്ക് വിവരങ്ങൾ നൽകാൻ നാട്ടുകാർ തയ്യാറാകുന്നില്ല. സർവേയിൽ ഒപ്പിടാനും വിസമ്മതിച്ചു. ഇതിനിടെ സ്‌ഥലത്ത് പ്രതിഷേധവുമായി എത്തിയ പരിസ്‌ഥിതി പ്രവർത്തകരെ പോലീസ് തടഞ്ഞു.
ഇതേതുടർന്ന് പോലീസ് സംരക്ഷണയിലാണ് ഇപ്പോൾ സർവേ നടക്കുന്നത്. ഈ മാസം 21ന് ആണ് സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാമൂഹിക ആഘാത പഠനം കണ്ണൂരിലെ പയ്യന്നൂർ പഞ്ചായത്തിൽ തുടങ്ങിയത്. കോട്ടയം ആസ്‌ഥാനമായുള്ള കേരള വൊളണ്ടിയർ ഹെൽത്ത് സർവീസസ് ആണ് പഠനം നടത്തുന്നത്. പദ്ധതി വരുമ്പോൾ ഭൂമി നഷ്‌ടപ്പെടുന്ന കുടുംബങ്ങളെ നേരിൽ കണ്ട് അവരുന്നയിക്കുന്ന പ്രശ്‌നങ്ങൾ കേൾക്കുകയാണ് ആദ്യ ഘട്ടത്തിലെ പ്രവർത്തനം.
ഇതിനായി ചോദ്യാവലി തയ്യാറാക്കി വൊളണ്ടിയർമാർ വീടുകളിലെത്തും. കണ്ണൂർ ജില്ലയിൽ മാത്രം കെ റെയിൽ കടന്നുപോകുന്ന 61.7 കിലോമീറ്റർ ദൂരത്ത് 20 വില്ലേജുകളിലായി നൂറ്റി എട്ട് ഹെക്‌ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. വീടുകളിൽ സർവേ നടത്തിയും ജനപ്രതിനിധികളിൽ നിന്ന് അഭിപ്രായം ആരാഞ്ഞും 100 ദിവസത്തിനകം റിപ്പോർട് സമർപ്പിക്കാനാണ് ഏജൻസിക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.
Most Read: പുരോഗതിക്കായി കൈകോർക്കണം, തടസപ്പെടുത്താൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തും; മുഖ്യമന്ത്രി