തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്‌ഥാനത്ത് പലയിടത്തും ഇന്നും പ്രതിഷേധം. മലപ്പുറം ജില്ലയിലെ തിരുനാവായ, എറണാകുളം ചോറ്റാനിക്കര, കോട്ടയം ജില്ലയിലെ നട്ടാശ്ശേരി, കോഴിക്കോട് ജില്ലയിലെ കല്ലായി എന്നിവിടങ്ങളിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ നടക്കുന്നത്. പദ്ധതിക്കെതിരെ കൊല്ലം കളക്‌ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചും നടത്തി. സിൽവർ ലൈൻ വിരുദ്ധ കല്ല് കളക്‌ട്രേറ്റിൽ സ്‌ഥാപിക്കാനായിരുന്നു പ്രതിഷേധക്കാരുടെ ശ്രമം. എന്നാൽ, ഗേറ്റിന് മുന്നിൽ സമരക്കാരെ പോലീസ് തടഞ്ഞു.
മലപ്പുറം തിരുനാവായയിൽ ജനങ്ങൾ സംഘടിച്ചു പ്ളക്കാർഡുമായി എത്തിയതിനെ തുടർന്ന് സർവേ മാറ്റിവെച്ചിട്ടുണ്ട്. എന്നാൽ, സ്‌ഥലത്ത് ജനങ്ങൾ തടിച്ചുകൂടി നിൽക്കുകയാണ്. പ്രതിഷേധം കണക്കിലെടുത്താണ് ഉദ്യോഗസ്‌ഥർ സർവേ മാറ്റിയത്. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് കോഴിക്കോട് ജില്ലയിലെ കല്ലായിയിൽ സിൽവർ ലൈൻ സർവേക്കായി ഉദ്യോഗസ്‌ഥർ എത്തിയത്. ഇവിടെ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ തവണ സ്‌ഥാപിച്ച കല്ലുകൾ പ്രതിഷേധക്കാർ പിഴുതെറിഞ്ഞിരുന്നു. ജനവാസ മേഖലയിലേക്ക് കല്ലിടൽ കടന്നാൽ തടയുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഇവിടെ നാട്ടുകാർ സംഘടിച്ചു പ്രതിഷേധം തുടരുകയാണ്. എറണാകുളം ചോറ്റാനിക്കരയിലും സർവേ നടപടികൾ ജനങ്ങളും സമര സമിതി പ്രവർത്തകരും ചേർന്ന് തടയുകയാണ്. അനൂപ് ജേക്കബ് എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. സ്‌ഥലത്ത് വൻ പോലീസ് സന്നാഹമുണ്ട്.
കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലും ശക്‌തമായ സമരമാണ് ചോറ്റാനിക്കരയിൽ നടന്നുകൊണ്ടിരിക്കുന്നത്. കോട്ടയം നട്ടാശ്ശേരിയിലും സമാന രീതിയിൽ പ്രതിഷേധം നടക്കുകയാണ്. അതേസമയം, പ്രതിഷേധത്തിൽ പോലീസ് സംയമനം പാലിക്കണമെന്ന് ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടാകരുതെന്നും, സംയമനത്തോടെ പ്രതിഷേധങ്ങളെ നേരിടണമെന്നും ഡിജിപി അനിൽ കാന്ത് നിർദ്ദേശം നൽകി.
Most Read: കോവിഡ് നഷ്‌ടപരിഹാരം അനർഹർക്ക് ലഭിച്ചോയെന്ന് അന്വേഷിക്കണം; കേന്ദ്രസർക്കാർ