വടകര: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സിൽവർ ലൈൻ അതിവേഗപാതയെ ചൊല്ലിയുള്ള വിവാദങ്ങൾ ജില്ലയിൽ തുടരുന്നു. പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കർമ്മസമിതിയുടെ നേതൃത്വത്തിൽ ഓണനാളിൽ പട്ടിണി സമരം നടത്താനാണ് തീരുമാനം. പെരുവട്ടംതാഴയിലെ കർമ്മസമിതിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. വീരഞ്ചേരി സിഎം ആശുപത്രിയുടെ പരിസരത്ത് വെച്ച് നടക്കുന്ന പരിപാടി ഈ മാസം 30ന് രാവിലെ 9 മണി മുതൽ വൈകീട്ട് 5 വരെയാണ്.
അതിവേഗപാതയുടെ അലൈൻമെന്റ് സംബന്ധിച്ച് ജില്ലയിൽ തുടക്കം മുതലേ എതിർപ്പുകൾ നിലനിന്നിരുന്നു. കൃത്യമായ സാമൂഹികാഘാത പഠനം നടത്താതെ അശാസ്ത്രീയമായ രീതിയിലാണ് രൂപരേഖ തയ്യാറാക്കിയത് എന്ന തരത്തിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. കൊയിലാണ്ടി താലൂക്കിലെ മൂടാടി പഞ്ചായത്ത്, തിക്കോടി, ചിങ്ങപുരം അടക്കമുള്ള പ്രദേശങ്ങളിലും വടകരയിലെ മടപ്പള്ളി, പെരുവട്ടംതാഴ മേഖലകളിലും രൂപരേഖക്ക് എതിരായി ജനവികാരം ഉണർന്നിരുന്നു. ശക്തമായ എതിർപ്പിനെ തുടർന്ന് പുതിയ രൂപരേഖ തയ്യാറാക്കാൻ സർക്കാർ ടെൻഡർ വിളിക്കുകയും സർവേ നടത്താൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. 60000 കോടിയിലധികം രൂപ ചിലവ് കണക്കാക്കുന്ന പദ്ധതി യാഥാർത്ഥ്യമായാൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള യാത്ര 4 മണിക്കൂറായി ചുരുങ്ങും എന്നാണ് കരുതപ്പെടുന്നത്.