കോഴിക്കോട്: സിൽവർ ലൈനെതിരെ കൊച്ചിയിലും കോഴിക്കോടും വൻ പ്രതിഷേധം. കോഴിക്കോട് കല്ലായിയിൽ മുദ്രാവാക്യ വിളികളുമായി നാട്ടുകാർ പോലീസിനെ തടഞ്ഞു. സംസ്‌ഥാനത്തെ വിവിധ ഭാഗങ്ങളിൽ കല്ലിടലിനെതിരെ പ്രതിഷേധം തുടരുകയാണ്. കല്ലായിയിൽ സംഘർഷാവസ്‌ഥ നിലനിൽക്കുന്നതിനാൽ വൻ പോലീസ് സന്നാഹം സ്‌ഥലത്തുണ്ട്.
കൊച്ചി മാമലയിൽ സർവേക്കല്ല് സ്‌ഥാപിച്ചതിനെ ചൊല്ലി ഉദ്യോഗസ്‌ഥരുമായി തർക്കമുണ്ടായി. ചങ്ങനാശേരി മാടപ്പള്ളിയിൽ ഹർത്താലിന്റെ ഭാഗമായി വൻ പ്രതിഷേധ മാർച്ച് നടന്നു. മാർച്ച് തടയാൻ പോലീസ് ശ്രമിച്ചത് നേരിയ സംഘർഷത്തിന് കാരണമായി. തിരുവാങ്കുളം, മാമലയിൽ ജനകീയ പ്രതിഷേധം കണക്കിലെടുക്കാതെ പോലീസ് സംരക്ഷണയിൽ സിൽവർ ലൈൻ സർവേ പുരോഗമിക്കുകയാണ്. കൊച്ചി തേനി ഹൈവേക്കായി വർഷങ്ങൾക്ക് മുൻപ് കല്ലിട്ട പുരയിടങ്ങളിലാണ് മാമല മുരിയമങ്കലത്ത് സിൽവർ ലൈനിനായി കല്ലിട്ടതും.
അതേസമയം, മാടപ്പള്ളിയിലെ പോലീസ് നടപടിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. യുഡിഎഫ് അംഗങ്ങൾ സ്‌പീക്കറുടെ ഡയസിന് മുന്നിൽ പ്‌ളക്കാർഡുയർത്തി പ്രതിഷേധിച്ചു. ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ സഭയിൽ പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
Most Read: തെളിവ് നശിപ്പിക്കൽ; ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്‌തേക്കും