തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ കെകെ ശൈലജയെ ഉൾപ്പെടുത്താത്തതിൽ നിരാശ പ്രകടിപ്പിച്ച് ഗായിക സിതാര കൃഷ്‌ണകുമാർ. ഈ സാഹചര്യത്തിൽ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നുവെന്ന് സിതാര പറഞ്ഞു.
“അഞ്ചു വർഷത്തെ പരിചയം ചെറുതല്ല. ടീച്ചറില്ലാത്തതിൽ കടുത്ത നിരാശയുണ്ട്. പുതിയ മന്ത്രിസഭക്ക് ആശസകൾ,”- സിതാര പറഞ്ഞു.
കെകെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിന് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. നടിമാരായ സംയുക്‌ത മേനോന്‍, ഗീതുമോഹന്‍ദാസ്, മാലാ പാര്‍വതി തുടങ്ങിയവരും തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.
കെകെ ശൈലജയെ ഒഴിവാക്കിയതിൽ സിപിഎം ദേശീയ നേതാക്കൾക്കും അതൃപ്‌തി ഉണ്ടെന്നാണ് സൂചന. കെകെ ശൈലജക്ക് ഇളവ് നൽകാമായിരുന്നു എന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. ശൈലജയെ ഒഴിവാക്കിയത് സംബന്ധിച്ച് സംസ്‌ഥാന നേതൃത്വമാണ് വിശദീകരിക്കേണ്ടതെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. സംസ്‌ഥാന ഘടകമാണ് തീരുമാനമെടുത്തതെന്നും അതിനാൽ തന്നെ കാരണം വിശദീകരിക്കേണ്ട ഉത്തരവാദിത്വം അവർക്കുണ്ടെന്നും വൃന്ദ കാരാട്ട് പ്രതികരിച്ചു.
അതേസമയം മന്ത്രിസ്‌ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കുന്നു എന്നായിരുന്നു കെകെ ശൈലജയുടെ പ്രതികരണം. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല ഏതായാലും അംഗീകരിക്കുമെന്നും ശൈലജ പറഞ്ഞു.
ഏറെ ചര്‍ച്ചകൾക്ക് ശേഷമാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൽ കെകെ ശൈലജ ഉണ്ടാകില്ലെന്ന നിര്‍ണായക തീരുമാനം പുറത്തുവിട്ടത്. എല്ലാം പുതുമുഖങ്ങൾ എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെകെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു.
Also Read: കെകെ ശൈലജയെ ഒഴിവാക്കിയതിൽ സിപിഎമ്മിന്റെ കേന്ദ്ര നേതാക്കൾക്ക് അതൃപ്‌തി