കോട്ടയം: സിസ്‌റ്റര്‍ അഭയയുടേത് കൊലപാതകം തന്നെയാണെന്ന് ബിസിഎം കോളേജ് മുൻ അധ്യാപിക ത്രേസ്യാമ്മ. അഭയ കൊല്ലപ്പെട്ടതിന് ശേഷമുള്ള പ്രതികളുടെ പ്രവർത്തനമാണ് തന്റെ സംശയത്തിന് കാരണമെന്നും പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ത്രേസ്യാമ്മ പറഞ്ഞു.
കേസിൽ വിവിധ ഏജൻസികൾ അന്വേഷണം നടത്തുമ്പോൾ പ്രതികൾക്ക് വെപ്രാളമായിരുന്നു. അഭയയുടെ കാര്യം പറയുമ്പോൾ കോളേജ് ഡിപ്പാർട്മെന്റിൽ നിന്ന് പ്രതികൾ എഴുന്നേറ്റു പോകുമായിരുന്നു എന്നും അവർ പറഞ്ഞു.
അഭയയുടെ മൃതദേഹം മൂടിയിട്ടിരുന്ന ഷീറ്റ് മാറ്റി കാണിച്ചു തന്നത് ഫാ. ജോസ് പൂതൃക്കയാണ്. ഈ സമയം അഭയയുടെ മുഖത്ത് മുറിവ് കണ്ടതായും ത്രേസ്യാമ്മ പറഞ്ഞു. അഭയക്ക് ആത്‌മഹത്യാ പ്രവണത ഉണ്ടായിരുന്നു എന്ന വാദത്തെയും ത്രേസ്യാമ്മ തള്ളി. ഇത്തരം നുണപ്രചാരണങ്ങൾ നടത്താൻ അവർ മിടുക്കരാണെന്ന് ത്രേസ്യാമ്മ കൂട്ടിച്ചേർത്തു.
ഏറെ കോളിളക്കം സൃഷ്‌ടിച്ച സിസ്‌റ്റര്‍ അഭയ കൊലക്കേസില്‍ പ്രത്യേക സിബിഐ കോടതി ഇന്ന് വിധിപറയും. കൊലപാതകം നടന്ന് 28 വര്‍ഷത്തിന് ശേഷമാണ് വിധി പറയുന്നത്. ഒരു വര്‍ഷം മുന്‍പേ കോടതിയില്‍ വിചാരണ ആരംഭിച്ച കേസില്‍ ഇതുവരെ 49 സാക്ഷികളെയാണ് വിസ്‌തരിച്ചത്. എന്നാല്‍ ഇതില്‍ എട്ടു നിര്‍ണായക സാക്ഷികള്‍ പിന്നീട് കൂറുമാറിയിരുന്നു.
കേസില്‍ വിചാരണ നേരിട്ട പ്രതികള്‍ ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്‌റ്റര്‍ സെഫി എന്നിവരാണ്. മാത്രവുമല്ല കേസില്‍ ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സാഹചര്യത്തെളിവുകളും ശാസ്‍ത്രീയ തെളിവുകളുമാണ് സിബിഐ കേസന്വേഷണത്തില്‍ പ്രധാനമായും ആശ്രയിച്ചത്.
കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്‌റ്റര്‍ അഭയയുടെ മൃതദേഹം 1992 മാര്‍ച്ച് 27നാണ് കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് ആദ്യം കേസന്വേഷിച്ചത്. ഇവരുടെ അന്വേഷണത്തില്‍ സിസ്‌റ്ററുടേത് ആത്‌മഹത്യയാണെന്ന് ആയിരുന്നു കണ്ടെത്തല്‍. ആത്‌മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് 1993 മാര്‍ച്ച് 23നാണ് കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ സിബിഐ ഏറ്റെടുത്തത്.
Also Read: കൊച്ചിയില്‍ യുവനടിയെ അപമാനിച്ച സംഭവം; പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും