‘ഒരു വാക്‌സിനും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല’; കേന്ദ്രത്തിനെതിരെ സീതാറാം യെച്ചൂരി

By Syndicated , Malabar News
MALABARNEWS-SITARAM
Sitaram Yechury
Ajwa Travels

ന്യൂഡെല്‍ഹി: റഫാലിൽ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ സമ്പത്ത് കൊള്ളയടിച്ചവരെ രക്ഷിക്കാന്‍ ഒരു വാക്‌സിന്‍ കൊണ്ടും സാധിക്കില്ലെന്ന് യെച്ചൂരി പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘രാഷ്‌ട്രീയ അഴിമതി നിയമ വിധേയമാക്കുകയും കൂട്ടാളികളെ പ്രോൽസാഹിപ്പിക്കുകയും ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്യുന്ന കുറ്റവാളികളെ സംരക്ഷിക്കാന്‍ ഒരു വാക്‌സിനും സാധിക്കില്ല’, യെച്ചൂരി പറഞ്ഞു.

നേരത്തെ, റഫാല്‍ യുദ്ധ വിമാനക്കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോ ഏവിയേഷന്‍ കമ്പനി ഒരു മില്ല്യണ്‍ യൂറോ നല്‍കിയെന്ന് ഫ്രഞ്ച് മാദ്ധ്യമം വെളിപ്പെടുത്തിയിരുന്നു. കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ ഇന്ത്യയിലെ ഒരു ഇടനിലക്കാരന് ഒരു മില്യൺ യൂറോ(8.6 കോടി രൂപ) കൈമാറിയെന്നാണ് ആരോപണം. ദസോ കമ്പനിയുടെ ഓഡിറ്റിംഗ് നിര്‍വഹിച്ച ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജന്‍സിയായ എഎഫ്എയുടെ രേഖകള്‍ ഉദ്ധരിച്ചാണ് റിപ്പോർട് പുറത്തുവന്നത്.

2017ൽ ദസോ ഇടനിലക്കാർക്ക് വൻതുക കമ്മീഷനായി നൽകിയെന്ന് എഎഫ്എ കണ്ടെത്തിയിരുന്നു. എന്നാൽ ആര്‍ക്കാണ് ഈ തുക കൈമാറിയതെന്നോ എന്തിനാണ് കൈമാറിയതെന്നോ സംബന്ധിച്ച വിവരങ്ങള്‍ ഫ്രഞ്ച് അഴിമതി നിരോധന ഏജന്‍സികള്‍ക്ക് മുന്‍പില്‍ കൃത്യമായി വിശദീകരിക്കാന്‍ ദസോക്ക് കഴിഞ്ഞില്ലെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

റഫാല്‍ ജെറ്റിന്റെ 50 കൂറ്റന്‍ മോഡലുകള്‍ നിര്‍മിക്കാനാണ് തുക കൈമാറിയത് എന്നാണ് കമ്പനി വിശദീകരണം നല്‍കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള മോഡലുകള്‍ നിര്‍മിച്ചതിന് കൃത്യമായ തെളിവ് നല്‍കാന്‍ ദസോക്ക് സാധിച്ചിട്ടില്ല. ഡെഫ്‌സിസ് സെല്യൂഷന്‍സ് എന്ന ഇന്ത്യന്‍ കമ്പനിയുടെ ഇന്‍വോയിസുകളാണ് ദസോ കമ്പനി പണം നല്‍കിയതിന് തെളിവായി ഹാജരാക്കിയത്.

ഇന്ത്യയില്‍ ദസോയുടെ ഉപകരാര്‍ എടുക്കുന്ന കമ്പനികളില്‍ ഒന്നാണ് ഡെഫ്‌സിസ് സെല്യൂഷന്‍സ്. വിവാദ വ്യവസായി സുഷന്‍ ഗുപ്‍തയാണ് കമ്പനിയുടെ ഉടമ. അഗസ്‌റ്റ വെസ്‌റ്റ്ലന്‍ഡ് അഴിമതി കേസില്‍ അറസ്‌റ്റിലായി ജാമ്യം നേടിയ വ്യക്‌തിയാണ്‌ സുഷൻ ഗുപ്‌ത. പണത്തട്ടിപ്പ് അടക്കം നിരവധി കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ എന്‍ഫോഴ്‌സമെന്റ് ഡയറക്‌ടേററ്റ് ചുമത്തിയിരുന്നു.

2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ചര്‍ച്ചാ വിഷയമായിരുന്നു റാഫേല്‍ യുദ്ധവിമാന കരാര്‍. തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം സത്യമാണെന്ന് തെളിഞ്ഞതായി കോണ്‍ഗ്രസ് വക്‌താവ് രണ്‍ദീപ്‌സിങ് സുര്‍ജേവാലയും പറഞ്ഞിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പ്രധാനമന്ത്രി രാജ്യത്തിന് വിശദീകരണം നല്‍കണമെന്നും സുര്‍ജേവാല പറഞ്ഞു.

Read also: പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന് നേരെ ആക്രമണമെന്ന് പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE