തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി വെള്ളിയാഴ്‌ച അവസാനിക്കുന്നു. ഈ സാഹചര്യത്തിൽ ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടണമോ എന്ന കാര്യം ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ തുടര്‍നടപടി എന്തുവേണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ചര്‍ച്ച സജീവമാണ്.
ഐഎഎസ് ഉദ്യോഗസ്‌ഥനെ ദീര്‍ഘനാളത്തേക്ക് സസ്‌പെന്‍ഷനില്‍ നിര്‍ത്താനാവില്ല എന്നതും, ശിവശങ്കറിന് എതിരെ ശക്‌തമായ തെളിവുകള്‍ കോടതിയില്‍ എത്താത്തതും അനുകൂല തീരുമാനം എടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍ സര്‍വീസില്‍ തിരിച്ചെടുത്താലുള്ള പ്രതിപക്ഷ പ്രതിഷേധവും സർക്കാരിന്റെ മുൻപിലുണ്ട്.
സ്വർണക്കടത്തുകേസിലെ പ്രതികളുമായുള്ള അടുപ്പവും പ്രതിയായ സ്വപ്‌നാ സുരേഷിനെ സർക്കാർ ഓഫിസിൽ നിയമിച്ചതിനെ സംബന്ധിച്ച് അറിവുണ്ടായിരുന്നതുമാണ് എം ശിവശങ്കറിന്റെ സസ്‌പെന്‍ഷനിലേക്കു നയിച്ചത്. 2020 ജൂലൈ 16ന് ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലായിരുന്നു ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്‌തത്.
കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഒക്‌ടോബർ 28നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ നിന്ന് ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യുന്നത്. ഗൂഢാലോചനക്കുറ്റമാണ് ശിവശങ്കറിനെതിരെ കസ്‌റ്റംസും ഇഡിയും. ചുമത്തിയത്. എന്നാൽ എൻഐഎ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയോ സാക്ഷിയോ ആയില്ല. 98 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഫെബ്രുവരി നാലിനാണ് ശിവശങ്കർ ജാമ്യത്തിൽ ഇറങ്ങിയത്. 2023 ജനുവരി വരെ സർവീസ് കാലാവധിയുള്ള ശിവശങ്കറിനെ സംസ്‌ഥാന സർവീസിലേക്ക് തിരിച്ചെടുക്കുമോ എന്നാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Most Read: കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും