കോഴിക്കോട്: അയൽവാസിയായ കുഞ്ഞു വിഹാന് ചികിൽസ ആവശ്യമാണെന്നും അതിന് ഒരുപാട് പണം വേണമെന്നും കേട്ടപ്പോൾ ആറു വയസുകാരൻ മുഹമ്മദ് മറ്റൊന്നും ചിന്തിച്ചില്ല. കഴിഞ്ഞ ഒരു വർഷമായി സ്വരുക്കൂട്ടിവച്ച സമ്പാദ്യ കുടുക്കയിലെ പണം വിഹാന്റെ ചികിൽസക്കായി നൽകി.
ഉമ്മത്തൂരിലെ ചീന്റവിട നാസറിന്റെ മകൻ മുഹമ്മദ് ആണ് കഴിഞ്ഞ ഒരു വർഷമായി സ്വരുക്കൂട്ടിവെച്ച തന്റെ കുഞ്ഞുസമ്പാദ്യം അഞ്ചുമാസം പ്രായമായ വിഹാന്റെ ചികിൽസക്കായി നൽകിയത്.
ഉമ്മത്തൂരിലെ കരിയാടൻകുന്ന് ലീബീഷിന്റെ മകൻ വിഹാന്റെ കരൾ മാറ്റിവെക്കലിനും അനുബന്ധ ചികിൽസക്കുമായി 10 ലക്ഷത്തിലധികം രൂപ ആവശ്യമായി വന്ന സാഹചര്യത്തിൽ ജനകീയ സമിതി രൂപവൽക്കരിച്ച് പ്രവർത്തനം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് മാതൃകാപരമായ പ്രവർത്തനവുമായി മുഹമ്മദും മാതാപിതാക്കളും രംഗത്തു വന്നത്.
ഉമ്മത്തൂർ എംഎൽപി സ്‌കൂളിലെ ഒന്നാം ക്‌ളാസ് വിദ്യാർഥിയാണ് മുഹമ്മദ്. തന്റെ പ്രിയപ്പെട്ട സമ്പാദ്യക്കുടുക്ക പൊട്ടിച്ച് അതിലെ മുഴുവൻ സംഖ്യയും വിഹാൻ ചികിൽസാ കമ്മിറ്റിക്ക് കൈമാറി.
ചെക്യാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം തുക ഏറ്റുവാങ്ങി. സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ് മുഹമ്മദിന്റെ സംഭാവനയെന്ന് അവർ അഭിനന്ദന സന്ദേശത്തിൽ അറിയിച്ചു. ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്‌ഥിരം സമിതി ചെയർമാൻ ടികെ ഖാലിദ്, സിഎച്ച് ഹമീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Most Read: ചൊവ്വയിൽ ജീവന്റെ സാന്നിധ്യം ? പുരാതന കാലത്തെ ഡെൽറ്റയുടെ ചിത്രങ്ങൾ പകർത്തി പെർസിവറൻസ്