തിരുവനന്തപുരം: ട്രാന്‍സ്‌ജെൻഡര്‍ ആക്‌ടിവിസ്‌റ്റ് അനന്യ കുമാരി അലക്‌സിന്റെ (28) ആത്‍മഹത്യയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിന് സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവ്. അനന്യയുടെ മരണത്തില്‍ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചർച്ച ചെയ്‌ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ട്രാന്‍സ്‌ജെൻഡര്‍ ജസ്‍റ്റിസ് ബോര്‍ഡ് ജൂലൈ 23ന് യോഗം ചേരുമെന്നും ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.
ലിംഗമാറ്റ ശസ്‌ത്രക്രിയ ശാസ്‌ത്രീയമായും പിഴവുകളില്ലാതെയും നടപ്പാക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കുമെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില സ്‌ഥാപനങ്ങള്‍ അനുവര്‍ത്തിച്ച് വരുന്ന ചൂഷണങ്ങളും വഞ്ചനാപരമായ സമീപനങ്ങളും അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കൊല്ലം സ്വദേശിയായ അനന്യ കുമാരി അലക്‌സിനെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കൊച്ചിയിലെ റിനൈ മെഡിസിറ്റിയിൽ വെച്ച് തനിക്ക് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ പരാജയമായിരുന്നു എന്നും അതിന്റെ കഷ്‌ടതകൾ ഏറെയാണെന്നും കഴിഞ്ഞ ദിവസം അനന്യ വെളിപ്പെടുത്തിയിരുന്നു. ചികിൽസാ രേഖകൾ പോലും കൈമാറാതെ തന്റെ തുടർ ചികിൽസ നിഷേധിക്കുകയാണെന്നും അനന്യ പരാതി ഉന്നയിച്ചിരുന്നു.
സംസ്‌ഥാനത്തെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയും കേരളാ നിയമസഭയിലേക്ക് മൽസരിക്കാന്‍ ആദ്യമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമായിരുന്നു മരണപ്പെട്ട അനന്യ കുമാരി അലക്‌സ്.
Read also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; അന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ചിന്