ലണ്ടൻ: യൂറോപ്പിൽ അടുത്ത മാസങ്ങളിലായി ഏഴു ലക്ഷത്തോളം പേർ കൂടി കോവിഡ് ബാധിച്ച് മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ആകെ മരണസംഖ്യ ഇതോടെ 22 ലക്ഷത്തിൽ എത്തുമെന്നും ഡബ്ള്യൂഎച്ച്ഒ ആശങ്ക പ്രകടിപ്പിച്ചു.
2022 മാർച്ച് വരെ 53 ൽ 49 രാജ്യങ്ങളിലും തീവ്രപരിചരണ വിഭാഗത്തിൽ കനത്ത തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. വാക്‌സിനേഷൻ കൃത്യമായി നടക്കാത്തതും അപകട സാധ്യത ഉയർത്തുന്നുവെന്ന് ഡബ്ള്യൂഎച്ച്ഒ വ്യക്‌തമാക്കുന്നു.
സെപ്റ്റംബറിൽ 2100 ആയിരുന്ന പ്രതിദിന കോവിഡ് മരണം കഴിഞ്ഞ ആഴ്‌ചയോടെ 4200ലേക്ക് ഉയർന്നിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ യൂറോപ്യൻ രാജ്യങ്ങൾ ശക്‌തമായ നിയന്ത്രണങ്ങൾ പുന:സ്‌ഥാപിക്കുന്നതിനിടെ ആണ് ഡബ്ള്യൂഎച്ച്ഒയുടെ മുന്നറിയിപ്പ്.
യൂറോപ്പിലും മധ്യേഷ്യയിലും പ്രധാന മരണകാരിയായ രോഗമാണ് കോവിഡെന്ന് ഡബ്ള്യൂഎച്ച്ഒ യൂറോപ്പ് റീജിയണൽ ഡയറക്‌ടർ ഹാൻസ് ക്ളൂഗെ പറഞ്ഞു. കൃത്യമായ വാക്‌സിനേഷന്‍, സാമൂഹ്യ അകലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉൾപ്പെടുന്ന ഒരു ‘വാക്‌സിൻ പ്ളസ്’ സമീപനത്തിനാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.
മാസ്‌ക് ഉപയോഗം കോവിഡ് വ്യാപനതോത് 53 ശതമാനം കുറക്കുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്നും മാസ്‌ക് ഉപയോഗം 95 ശതമാനം കൈവരിക്കാനായാല്‍ മാര്‍ച്ച് ഒന്നോടെ 160,000 കോവിഡ് മരണങ്ങള്‍ ഒഴിവാക്കാമെന്നുമാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്.
Also Read: ജനപ്രതിനിധികൾ പ്രതികളായ കേസുകളിലെ വിചാരണ; ഹരജി ഇന്ന് സുപ്രീം കോടതിയിൽ