മലപ്പുറം: മകൻ എവിടെയെന്നറിയാതെ വിങ്ങിപൊട്ടുകയാണ് സൗഹാന്റെ ഉമ്മ ഖദീജ. അവനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാം എന്നാണ് സംശയിക്കുന്നതെന്ന് ഇടറിയ മനസോടെ സൗഹാന്റെ ഉമ്മ പറഞ്ഞു. മുൻപ് ഇതുപോലെ സൗഹാൻ പോയിട്ടുണ്ട്. പക്ഷെ തിരിച്ചുവന്നിട്ടും ഉണ്ട്. എന്നാൽ ഇത്തവണ പോയിട്ട് വന്നില്ല. ആരെങ്കിലും അവനെ തട്ടിക്കൊണ്ടുപോയതായാണ് മനസ് പറയുന്നത്. ഖദീജ പറഞ്ഞു.
ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയിലെ 15കാരനായ മുഹമ്മദ് സൗഹാനെ കാണാതായിട്ട് ഒരാഴ്‌ച കഴിഞ്ഞിട്ടും ഇതുവരെ കുട്ടിയെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇതേതുടർന്ന് കഴിഞ്ഞ ഏഴു ദിവസമായി സൗഹാനുവേണ്ടി നാട്ടുകാരായ നൂറുകണക്കിന് പേർ നടത്തിവന്ന തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. തിരച്ചിൽ അവസാനിപ്പിച്ച സാഹചര്യത്തിലാണ് സൗഹാന്റെ ഉമ്മയുടെ പ്രതികരണം.
സംഭവത്തിൽ ദുരൂഹത സംശയിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു. അന്വേഷണം ഊർജിതമാക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. അരീക്കോട് എസ്‌എച്ച്‍ഒ ലൈജുമോന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് പോലീസും സംശയിക്കുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്‌ച രാവിലെ വീടിനോട് ചേര്‍ന്ന വനത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ അവസാനമായി നാട്ടുകാരിലൊരാള്‍ കണ്ടത്.
പിന്നീടിതുവരെ ഒരു വിവരവും കുട്ടിയെ സംബന്ധിച്ച് ലഭിച്ചിട്ടില്ല. ഡോഗ് സ്‌ക്വാഡും തിരച്ചിലിനെത്തിയെങ്കിലും ഫലമുണ്ടായില്ല. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി വീടിന്റെ പരിസരത്ത് തന്നെ ഉണ്ടാകുമെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ വനത്തില്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും ലഭിക്കാതായതോടെയാണ് നാട്ടുകാര്‍ തിരച്ചില്‍ അവസാനിപ്പിച്ചത്.
Read Also: പനയാൽ സ്‌കൂളിന്റെ നഷ്‌ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ നടപടി