ന്യൂഡെല്‍ഹി: കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്യുന്നത് വഴി കേരളത്തെ വീണ്ടെടുക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സ്വേച്ഛാധിപത്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും സോണിയ പ്രസ്‌താവനയില്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ കേരളത്തില്‍ ജയിപ്പിക്കുന്നത് വഴി ദേശീയ തലത്തില്‍ പാര്‍ട്ടിയെ ശക്‌തിപ്പെടുത്തുക കൂടിയാണ് ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സോണിയ എവിടേയും പ്രചരണത്തിന് പോയിരുന്നില്ല. പകരം കേരളത്തിൽ അടക്കം രാഹുൽ ഗാന്ധിയും പ്രിയങ്കയുമാണ് നേതൃത്വം വഹിച്ചത്.
അതേസമയം; നിർണായകമായ വോട്ടെടുപ്പിന് സമയമാകുന്നുവെന്നും എല്ലാവരും വോട്ടവകാശം വിവേക പൂർണ്ണമായി രേഖപ്പെടുത്തണം എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ജനാധിപത്യത്തോടുള്ള നമ്മുടെ നാടിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ടെന്നും തന്റെ ഫേസ്‌ബുക്കിൽ പോസ്‌റ്റിൽ അദ്ദേഹം കുറിച്ചു.
വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ പ്രചാരണ വസ്‌തുക്കൾ സമയ ബന്ധിതമായി നീക്കം ചെയ്യണമെന്നും മുഖ്യമന്ത്രി പോസ്‍റ്റിൽ കുറിച്ചു. എല്ലാവരും തങ്ങളുടെ ബോർഡുകൾ ഉൾപ്പെടെയുള്ള പ്രചാരണ വസ്‌തുക്കൾ നീക്കം ചെയ്യുന്നതിൽ ജാഗ്രത കാണിക്കണം. പരിസ്‌ഥിതിക്ക് കോട്ടമുണ്ടാക്കാത്ത വിധത്തിലായിരിക്കണം അത് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
Read also: എന്‍സിപി നേതാവ് ദിലിപ് വല്‍സേ പാട്ടീല്‍ മഹാരാഷ്‌ട്രയുടെ പുതിയ ആഭ്യന്തര മന്ത്രിയാകും