ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കോൺഗ്രസ് കത്ത് നൽകി. വ്യാഴാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നേരത്തെ സോണിയയോട് ആവശ്യപ്പെട്ടിരുന്നു.
ആരോഗ്യകാരണം ചൂണ്ടിക്കാട്ടിയാണ് സോണിയ ഗാന്ധി ചോദ്യം ചെയ്യലിന് എത്തില്ലെന്ന് ഇഡിക്ക് കത്ത് നൽകിയിരിക്കുന്നത്. കോൺഗ്രസ് വക്‌താവ് ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ സോണിയ ഗാന്ധി നേരിടുന്നുണ്ട്. ചോദ്യം ചെയ്യൽ കുറച്ച് ആഴ്‌ചകൾ മാറ്റിവെക്കണമെന്നും കോൺഗ്രസ് നേതൃത്വം ഇഡിക്ക് അയച്ച കത്തിൽ പറയുന്നു.
സോണിയ ഗാന്ധി ആരോഗ്യം വീണ്ടെടുക്കുന്നതുവരെ ഇളവ് വേണമെന്നാണ് കത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കോവിഡ് ബാധിച്ചിരുന്ന സോണിയ ഗാന്ധിയെ പിന്നീട് കോവിഡാനന്തര രോഗങ്ങളെത്തുടർന്ന് ഡെൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതിനുശേഷം മൂക്കിൽ നിന്ന് രക്‌തം വന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ശ്വാസനാളത്തിൽ അണുബാധ കണ്ടെത്തി. രണ്ട് ദിവസം മുമ്പായിരുന്നു സോണിയാ ഗാന്ധിയെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തത്.
ജൂണ്‍ എട്ടിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ആദ്യം സോണിയ ഗാന്ധിക്ക് നോട്ടീസയച്ചത്. എന്നാല്‍ സോണിയ ഗാന്ധി ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 23ന് ഹാജരാകണമെന്ന് കാണിച്ച് പുതിയ നോട്ടീസ് അയക്കുകയായിരുന്നു.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ (എജെഎല്‍) ബാധ്യതകളും ഓഹരികളും സോണിയ ഗാന്ധിയും രാഹുലും ഡയറക്‌ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്.
Most Read: ‘തട്ടിക്കൊണ്ട് പോയതാണ്’; മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ നാടകീയ ട്വിസ്‌റ്റ്