മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിനെ മുൾമുനയിൽ നിർത്തിയ രാഷ്‌ട്രീയ ചുവടുമാറ്റത്തിൽ നാടകീയ ട്വിസ്‌റ്റ്. വിമത എംഎൽഎമാർക്ക് നേതൃത്വം നൽകിയ ശിവസേന മന്ത്രി ഏക്‌നാഥ് ഷിൻഡെക്ക് ഒപ്പം കൂടിയെന്ന് നേരത്തെ പറഞ്ഞിരുന്ന പാർട്ടി എംഎൽഎ നിതിൻ ദേശ്‌മുഖ് വീണ്ടും ഉദ്ധവ് താക്കറെക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നു.
തന്നെ തട്ടിക്കൊണ്ട് പോയി ഗുജറാത്ത് സൂറത്തിലെ ഹോട്ടലിൽ താമസിപ്പിക്കുക ആയിരുന്നുവെന്ന് നിതിൻ ദേശ്‌മുഖ് അവകാശപ്പെട്ടു. ” ഞാൻ രക്ഷപ്പെട്ടു, പുലർച്ചെ മൂന്ന് മണിയോടെ ഞാൻ റോഡിൽ നിൽക്കുകയായിരുന്നു, ഈ സമയം നൂറിലധികം പോലീസുകാർ വന്ന് എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എനിക്ക് ഹൃദയാഘാതം ഉണ്ടെന്ന് അവർ പറയുകയും എന്റെ ശരീരത്തിൽ ചില മെഡിക്കൽ നടപടിക്രമങ്ങൾ നടത്താൻ ശ്രമിക്കുകയും ചെയ്‌തു. എനിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ നിർബന്ധിതമായി ആശുപത്രിയിലേക്ക് കൊണ്ടുപോയി,”- അദ്ദേഹം പറഞ്ഞു.
“ഞാൻ തീർച്ചയായും ഉദ്ധവ് താക്കറെക്ക് ഒപ്പമാണ്,”- തന്റെ വിശ്വാസ്യതയെക്കുറിച്ച് ഒരു മാദ്ധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ അദ്ദേഹം പ്രഖ്യാപിച്ചു. ദേശ്‌മുഖിന്റെ ജീവന് ഭീഷണിയുണ്ടെന്ന് സംശയിക്കുന്നതായി കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ കഴിഞ്ഞ ദിവസം ലോക്കൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു.
ജൂൺ 20ന് രാത്രി 7 മണിക്ക് ഭർത്താവുമായി ഫോണിൽ സംസാരിച്ചെന്നും പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെന്നും ദേശ്‌മുഖിന്റെ ഭാര്യ പ്രഞ്‌ജലി, അകോല പോലീസ് സ്‌റ്റേഷനിൽ രേഖാമൂലം നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ദേശ്‌മുഖിന്റെ ജീവന് ഭീഷണിയുണ്ടെന്ന് സംശയിക്കുന്നതായും അവർ പറഞ്ഞു.
Most Read: വിജയ് ബാബുവിന് ജാമ്യം; കോടതിയിലുള്ള വിശ്വാസം നഷ്‌ടമാകുന്നുവെന്ന് മാല പാർവതി