കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നിർമാതാവ് വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതിലൂടെ കോടതിയിലുള്ള വിശ്വാസം നഷ്‌ടമാവുകയാണെന്ന് നടി മാല പാർവതി. ഒരു പെൺകുട്ടിക്ക് അവർക്ക് ഇഷ്‌ടമുളള മേഖലയിൽ സുരക്ഷിതമായി ജോലി ചെയ്യാനുളള അവകാശത്തെ കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്. പരാതിക്കാരിയായ പെൺകുട്ടിക്ക് നിയമം നൽകുന്ന പരിരക്ഷയെ വെല്ലുവിളിച്ച ഒരാൾക്ക് വീണ്ടും സംരക്ഷണം നൽകുന്നതായാണ് പൊതു സമൂഹത്തിന് അനുഭവപ്പെടുന്നത് എന്നും മാല പാർവതി പറഞ്ഞു.
10 വർഷത്തിന് മുൻപുള്ള അതേ അവസ്‌ഥയിലേക്ക് സമൂഹം വീണ്ടും പോയി കൊണ്ടിരിക്കുകയാണ്. വിജയ് ബാബുവിന്റെ കയ്യിലുള്ള തെളിവുകൾ വെച്ച് മുൻകൂർ ജാമ്യം ലഭിച്ചു. എന്നാൽ പെൺകുട്ടിയുടെ കയ്യിലെ തെളിവുകളുടെ അടിസ്‌ഥാനത്തിൽ കൃത്യമായ അന്വേഷണം നടന്നാൽ മാത്രമേ സമൂഹത്തിന് ശരിയായ ഒരു സന്ദേശം ലഭിക്കുകയുള്ളൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
രണ്ട് പേർ തമ്മിൽ പ്രണയത്തിലാവുന്നതോ, ലെെംഗിക ബന്ധത്തിൽ ഏർപ്പെട്ടോ അത്തരം വാദങ്ങളിൽ അന്വേഷണം നടക്കട്ടെ. പക്ഷെ പേര് വെളിപ്പെടുത്തുന്നു എന്ന് പറയുന്നത് ഒരു പ്രവണതയായി മാറും. ഒരു പെൺകുട്ടിക്ക് അവർക്ക് ഇഷ്‌ടമുളള മേഖലയിൽ സുരക്ഷിതമായി ജോലി ചെയ്യാനുളള അവകാശത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് മാദ്ധ്യമങ്ങളടക്കം നടത്തുന്നതെന്നാണ് ഞാൻ കരുതുന്നത്. നൽകിയ പരാതിയിൽ ശരിയോ തെറ്റോ കോടതി പറയട്ടെ. പക്ഷെ അതുവരെ ആ പെൺകുട്ടിക്ക് നിയമം നൽകുന്ന പരിരക്ഷയെ വെല്ലുവിളിച്ച ഒരാൾക്ക് വീണ്ടും സംരക്ഷണം നൽകുന്നതായാണ് പൊതു സമൂഹത്തിന് അനുഭവപ്പെടുന്നത്; മാല പാർവതി പറയുന്നു.
വിജയ് ബാബുവിന്റെ വാദങ്ങൾ മാത്രം വിശ്വാസത്തിൽ എടുത്താൽ പോരല്ലോ. പെൺകുട്ടിയുടെ വാദങ്ങൾ അറിയാൻ താൽപര്യമുള്ളൊരു പൊതു സമൂഹം വെളിയിലുണ്ട്. എവിടെയാണ് വിചാരണ നടന്നത്? എവിടെയാണ് തീരുമാനം എടുത്തത്? വെല്ലുവിളിയുടെ സ്വഭാവമായിരുന്നു വിജയ് ബാബുവിന്റെ ലെെവിലെ പ്രതികരണത്തിന്. നമ്മുക്ക് സർക്കാരിനെയും പോലീസിനെയും കോടതിയേയും വിശ്വാസമുണ്ടല്ലോ. പക്ഷെ ആ വിശ്വാസം അവിശ്വാസമായി മാറിക്കൊണ്ടിരിക്കുകയാണ്. ചില കാര്യങ്ങളിൽ സ്വാധീനമുണ്ടെന്ന് തന്നെ വേണം പറയാൻ. ഈ വിഷയത്തിൽ നിസംഗതയാണ്,”- അവർ പറഞ്ഞു.
ഉപാധികളോടെയാണ് വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. വിജയ് ബാബു നാട്ടിൽ ഉണ്ടാകണമെന്ന് കോടതി നിർദ്ദേശിച്ചു. അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകേണ്ടി വന്നാൽ ഹാജരാകണമെന്ന് നിർദ്ദേശിച്ച കോടതി തിങ്കളാഴ്‌ച അന്വേഷണ ഉദ്യോഗസ്‌ഥന് മുമ്പാകെ ഹാജരാകണമെന്നും വ്യക്‌തമാക്കി. സമൂഹ മാദ്ധ്യമത്തിലൂടെയോ അല്ലാതെയോ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ അപമാനിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിൻമേലാണ് വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
Most Read: പൊതുകുളങ്ങളില്‍ ബുർക്കിനി വേണ്ട; കീഴ്‌ക്കോടതി തീരുമാനം ശരിവെച്ച് ഫ്രഞ്ച് ഹൈക്കോടതി