പനാജി: ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ മൽസരത്തിൽ ഇന്ന് കരുത്തരായ ചെന്നൈയിൻ എഫ്‌സി തിരിച്ചു വരവിന്റെ പാതയിലുള്ള കേരള ബ്ളാസ്‌റ്റേഴ്‌സിനെ നേരിടും. ഗോവയിലെ തിലക് മൈതാൻ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം. സൂപ്പർ ലീഗിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ദക്ഷിണേന്ത്യൻ ഡെർബി പോരാട്ടത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. രണ്ട് ടീമുകളും മികച്ച പ്രകടനം പുറത്തെടുക്കുന്ന സാഹചര്യത്തിൽ ആർക്കും വ്യക്‌തമായ മേൽക്കൈ ഉണ്ടെന്ന് പറയാൻ കഴിയില്ല.
കഴിഞ്ഞ മൽസരത്തിൽ നിലവിലെ ചാമ്പ്യൻമാരും, ഇപ്പോഴത്തെ പോയിന്റ് ടേബിൾ ടോപ്പേഴ്‌സുമായ മുംബൈ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്ളാസ്‌റ്റേഴ്‌സിന്റെ വരവ്. മുന്നേറ്റ നിരയിൽ അൽവാരോ, ഡയസ് എന്നിവരും മധ്യനിരയിൽ സഹൽ, ലൂണ എന്നിവരും മികച്ച ഫോമിലാണ്. ഡിഫൻസീവ് മിഡ്‌ഫീൽഡിൽ ജീക്‌സൺ, പുട്ടിയ എന്നിവരും തങ്ങളുടെ റോളുകൾ കൈകാര്യം ചെയ്യുന്നതിൽ മിടുക്കരാണ്.
എതിർഭാഗത്ത് ഈ സീസണിൽ തോൽപ്പിക്കാൻ ഏറ്റവും പ്രയാസമുള്ള ടീമുകളിലൊന്നായ ചെന്നൈയിൻ എഫ്‍സിയാണുള്ളത്. ശക്‌തമായ പ്രതിരോധ നിര ഉള്ളതിനാൽ ബോസിദാർ ബാൻഡോവിച്ചിന്റെ കീഴിൽ ഇറങ്ങിയ ടീം ആറ് മത്സരങ്ങളിൽ നിന്ന് വെറും നാല് ഗോളുകൾ മാത്രമാണ് ഇതുവരെ വഴങ്ങിയത്. ഈ സീസണിൽ ഇതുവരെ ഒരു ഐഎസ്എൽ ടീം വഴങ്ങിയ ഏറ്റവും കുറഞ്ഞ ഗോളാണിത്. 11 പോയിന്റുമായി പട്ടികയിൽ നാലാമതാണ് ചെന്നൈയിൻ. ബ്ളാസ്‌റ്റേഴ്‌സ് 9 പോയിന്റുമായി ആറാം സ്‌ഥാനത്തുമാണ്.
Read Also: ഒമൈക്രോൺ; മുംബൈയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി