പാറ്റ്ന: ബീഹാറില്‍ ബുധനാഴ്‌ച നടക്കുന്ന സ്‌പീക്കര്‍ തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മഹാസഖ്യം. അവാധ് ബിഹാരി ചൗധരിയാണ് മഹാസഖ്യത്തിന്റെ സ്‌ഥാനാര്‍ഥി. എന്‍ഡിഎക്കായി ബിജെപി നേതാവ് വിജയ് കുമാര്‍ സിന്‍ഹയാണ് നോമിനേഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ ഭരണകക്ഷി ശുപാര്‍ശ ചെയ്യുന്ന എംഎല്‍എയെ എല്ലാവരും സ്‌പീക്കര്‍ സ്‌ഥാനത്തേക്ക് പിന്തുണക്കാറാണ് പതിവ്.
എന്നാല്‍ തങ്ങള്‍ എന്‍ഡിഎക്കെതിരായ മൽസരം തുടരും എന്നായിരുന്നു ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞത്. ‘ഞങ്ങള്‍ ആദ്യ ചുവട് വെച്ചു. എന്‍ഡിഎ അവരുടെ നോമിനിയെ തീരുമാനിക്കുന്നതിന് മുന്‍പ് ഞങ്ങളുടെ സ്‌ഥാനാര്‍ഥി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഞങ്ങളുടെ സ്‌ഥാനാര്‍ഥി വിജയിക്കുമെന്ന പ്രതീക്ഷ ഉണ്ട്’, തേജസ്വി യാദവ് പറഞ്ഞു.
അഞ്ച് തവണ എംഎല്‍എയായ ചൗധരി ഏറ്റവും അനുയോജ്യനായ സ്‌ഥാനാര്‍ഥി ആണെന്നും നിയമസഭാ ചട്ടങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന് വ്യക്‌തമായ അറിവുണ്ടെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു. അതേസമയം ഭരണപക്ഷത്തിന്റെ സ്‌ഥാനാര്‍ഥിയെ എല്ലാവരും പിന്തുണക്കുന്ന സമ്പ്രദായം പ്രതിപക്ഷം പാലിക്കണമെന്ന് ഉപമുഖ്യമന്ത്രി തര്‍കിഷോര്‍ പ്രസാദ് പറഞ്ഞു.
Read also: എയര്‍ ഇന്ത്യ വണ്‍ വിമാനം; കന്നിയാത്ര നടത്തി രാംനാഥ് കോവിന്ദ്