തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തിൽ വിപ്പ് ലംഘനം ആരോപിച്ച് നൽകിയ പരാതിയിൽ കോൺഗ്രസ് നേതാവും തൊടുപുഴ എംഎൽഎയുമായ പി.ജെ ജോസഫിനും കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫിനും സ്‌പീക്കർ നോട്ടീസയച്ചു. വിപ്പ് ലംഘിച്ചതിനെ തുടർന്ന് ഇരുവരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ റോഷി അഗസ്‌റ്റിൻ നൽകിയ പരാതിയിലാണ് നടപടി.
കേരളാ കോൺഗ്രസ് (എം) ചീഫ് വിപ്പ് എന്ന നിലയിലാണ് റോഷി അഗസ്‌റ്റിൻ സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണന് പരാതി നൽകിയത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനായിരുന്നു പാർട്ടിയുടെ തീരുമാനം. എന്നാൽ ഇതിന് വിരുദ്ധമായി പി.ജെ ജോസഫും മോൻസും കേരളാ സർക്കാരിനെതിരേ വോട്ട് ചെയ്‌തിരുന്നു. ഇത് വിപ്പ് ലംഘനമാണെന്നും അതിനാൽ ഇരുവരെയും അയോഗ്യരാക്കണമെന്നും റോഷി അഗസ്‌റ്റിൻ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
Also Read: മുന്നണിമാറ്റം യുഡിഎഫിന്റെ ആത്‌മവിശ്വാസത്തെ ബാധിക്കും; കെ.മുരളീധരൻ
അയോഗ്യരാക്കാതിരിക്കാൻ എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് വിശദീകരിക്കണം എന്ന് സ്‌പീക്കർ നോട്ടീസിൽ വ്യക്‌തമാക്കി. ഈ നടപടിക്ക് മുന്നണി മാറ്റവുമായി ഒരു ബന്ധവുമില്ലെന്നും നടപടിയുമായി മുന്നോട്ട് പോവുകയെങ്കിൽ എംഎൽഎമാർ അയോഗ്യരാകുമെന്നും സ്‍പീക്കർ വിശദീകരിച്ചു. വിപ്പ് ലംഘനത്തിന്റെ പേരിൽ കേരളാ കോൺഗ്രസിന്റെ രണ്ടുഭാഗങ്ങളും സ്‌പീക്കറിന് പരാതി നൽകിയിരുന്നു. ആദ്യം ലഭിച്ചത് റോഷി അഗസ്‌റ്റിന്റെ പരാതി ആയതിനാലാണ് സ്‌പീക്കർ നടപടിയുമായി മുന്നോട്ട് നീങ്ങിയത്. ജോസഫ് വിഭാഗവും സ്‌പീക്കറിന് പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ നടപടികൾ പിന്നീട് തീരുമാനിക്കും.