തിരുവനന്തപുരം: സ്വകാര്യ ബസുകൾ നിരത്തിലിറക്കാനുള്ള പുതിയ ക്രമീകരണം പ്രായോഗികമല്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രിക്ക് സംഘടന കത്ത് നൽകിയിട്ടുണ്ട്. സർക്കാർ മാർഗനിർദേശം അനുസരിച്ച് ഇന്നുമുതൽ സംസ്‌ഥാനത്ത് സ്വകാര്യ ബസുകൾക്ക് സർവീസ് പുനരാരംഭിക്കാം.
എന്നാൽ പുതിയ മാർഗനിർദേശം കൂടുതൽ പ്രതിസന്ധി സൃഷ്‌ടിക്കുമെന്നാണ് ബസ് ഉടമകളുടെ സംഘടനയുടെ നിലപാട്. തൊഴിൽ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ടാക്‌സ് ഇളവ് അനുവദിക്കുക, ഡീസൽ സബ്‌സിഡി നൽകുക തുടങ്ങി ആവശ്യങ്ങൾ മുന്നോട്ട് വച്ചെങ്കിലും സർക്കാർ ചെവിക്കൊണ്ടില്ലെന്നാണ് പരാതി.
ബസുകളുടെ രജിസ്‌ട്രേഷൻ നമ്പറിനെ ഒറ്റ-ഇരട്ട അക്ക നമ്പറുകളായി തിരിച്ചാണ് നിലവിൽ ക്രമീകരണം ഏർപ്പെടുത്തിയത്. നിശ്‌ചയിച്ചിട്ടുള്ള ഒറ്റ അക്കത്തിൽ അവസാനിക്കുന്ന നമ്പറുള്ള ബസുകൾക്ക് ഇന്ന് സർവീസ് നടത്താം. കോവിഡ് വ്യാപനം പൂർണ നിയന്ത്രണത്തിൽ ആകാത്തതിനാലാണ് ക്രമീകരണം. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്‌ഡൗൺ ആയതിനാൽ സർവീസുണ്ടാകില്ല.
Read also: സ്വകാര്യ ബസുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങും; സർവീസിനായി പ്രത്യേക ക്രമീകരണം