തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനം നാളെ ചേരും. രാവിലെ 9 മുതൽ 10 വരെ ഒരു മണിക്കൂർ ചേരുന്ന സഭാ സമ്മേളനത്തിൽ കേന്ദ്രത്തിന്റെ കാർഷിക നിയമഭേദഗതി തള്ളിക്കളയാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും.
കക്ഷിനേതാക്കൾക്ക് മാത്രമാണ് പ്രസംഗിക്കാൻ അവസരം ഉണ്ടാകുക. പ്രതിപക്ഷം തീരുമാനത്തെ അനുകൂലിക്കുന്നുണ്ട്. അതേസമയം ബിജെപി അംഗമായ ഒ രാജഗോപാലിന്റെ പിന്തുണ ലഭിക്കില്ല.
ഏറെ തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രത്യേക സഭ ചേരാൻ അനുമതി നൽകിയത്. നേരത്തെ ഈ മാസം 23ന് സഭ ചേരാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഗവർണറുടെ അനുമതി ലഭിച്ചിരുന്നില്ല. അടിയന്തരമായി സഭ ചേരുന്നതിനുള്ള സാഹചര്യം ഇപ്പോൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് ഗവർണർ അനുമതി നിഷേധിച്ചത്.
എന്നാൽ പിന്നീട് മന്ത്രിമാരും സ്‌പീക്കറുമടക്കം നേരിട്ട് ഗവർണറെ കണ്ടു സഭ ചേരേണ്ടതിന്റെ ആവശ്യകത അറിയിച്ചു. അടിയന്തര പ്രാധാന്യമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും കത്ത് നൽകുകയും ചെയ്‌തു. ഇതോടെയാണ് ഗവർണർ അനുമതി നൽകിയത്.
National News: അംഗത്വമെടുത്ത് മണിക്കൂറുകള്‍ മാത്രം; കപില്‍ ഗുജ്ജാര്‍ പാര്‍ട്ടിക്ക് പുറത്ത്