ന്യൂഡെല്‍ഹി: സ്‍ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള തീരുമാനത്തോട് യോജിക്കുന്നതായി മുതിര്‍ന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. കേന്ദ്ര സര്‍ക്കാര്‍ നാളെ പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കാനിരിക്കെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയിൽ ഭിന്നത രൂപപ്പെട്ടിരിക്കുകയാണ്. ബില്ലിനെ തള്ളുന്ന നിലപാടാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സ്വീകരിച്ചത്. വിവാഹപ്രായം ഉയര്‍ത്തുന്ന ബിജെപി സര്‍ക്കാരിന് ഗൂഢ ഉദ്ദേശമുണ്ടെന്നായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം.
എന്നാൽ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ അനുകൂലിച്ചാണ് പി ചിദംബരം രംഗത്ത് വന്നിരിക്കുന്നത്. സ്‍ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വിവാഹപ്രായം 21 ആയി നിശ്‌ചയിക്കണം എന്നതാണ് തന്റെ നിലപാടെന്ന് ചിദംബരം ട്വിറ്ററില്‍ കുറിച്ചു. ഇതിന്റെ ലക്ഷ്യത്തെക്കുറിച്ച് ഒരു വര്‍ഷം ജനങ്ങളെ ബോധ്യപ്പെടുത്തണം. അതിനു ശേഷം 2023 മുതല്‍ ഇത് നടപ്പാക്കാം എന്നും ചിദംബരം പറയുന്നു.
എന്നാൽ പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ മറ്റ് അജണ്ടകൾ ഉണ്ടെന്നാണ് കെസി വേണുഗോപാൽ പറയുന്നത്. കോൺഗ്രസ് ബില്ലിനെ എതിർക്കണമെന്നാണ് പാർട്ടി നേതാക്കളുടെ ഭൂരിപക്ഷ നിലപാട്. ഇക്കാര്യത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും വേണുഗോപാൽ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ സോണിയയുടെ അധ്യക്ഷതയിൽ നാളെ ചേരുന്ന യോഗത്തിൽ ഇക്കാര്യവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമുണ്ടാകും.
നേരത്തെ ബില്ലിനെ അനുകൂലിക്കേണ്ടതില്ലെന്ന നിലപാട് സിപിഎം പൊളിറ്റ് ബ്യൂറോ കൈക്കൊണ്ടിരുന്നു. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ എതിർക്കുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്‌തമാക്കിയിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസ് ഇക്കാര്യത്തിൽ നിലപാട് അറിയിച്ചിട്ടില്ല.
Read also: ജമ്മുവിലെ ഹർവാനിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഭീകരനെ വധിച്ചു