തിരുവനന്തപുരം: ശ്രീ നാരായണ ഗുരു ഓപണ്‍ യൂണിവേഴ്‌സിറ്റിയുടെ വിസി നിയമന വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം ഉണ്ടായത്.
കൊല്ലത്ത് പുതുതായി ആരംഭിക്കുന്നതാണ് ശ്രീ നാരായണ ഗുരു ഓപണ്‍ യൂണിവേഴ്‌സിറ്റി. ഇതിന്റെ പ്രഥമ വൈസ് ചാൻസലറായി കാലിക്കറ്റ് സർവ കലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്‌ടറായും ഫാറൂഖ് കോളേജ് പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുള്ള ഡോ.മുബാറക് പാഷയെയാണ് നിയമിച്ചിരിക്കുന്നത്. ഇദ്ദേഹം ഒമാൻ നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേണൻസ് ആൻഡ് സ്ട്രാറ്റജിക് പ്ളാനിംഗ് മേധാവിയായും ജോലി നോക്കിയിട്ടുണ്ട്.
ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിലുള്ള ഓപണ്‍ യൂണിവേഴ്‌സിറ്റിയുടെ പ്രഥമ വി സിയായി മലബാര്‍ മേഖലയില്‍ നിന്നുള്ള, മുസ്‌ലിം സമുദായത്തിൽ പെട്ട ഒരാളെ നിയമിച്ചതിലാണ് സര്‍ക്കാറിനെതിരെ എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചത്.
വിസിയാകാൻ 10 വർഷം പ്രൊഫസർ പദവിയിലിരിക്കണമെന്ന ചട്ടം കാറ്റിൽ പറത്തി നടത്തുന്ന ഈ നിയമനം ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണിൽ കുത്തലാണ് എന്നാണ് വെള്ളാപ്പള്ളി നടേശൻ നിയമനത്തെ വിശേഷിപ്പിച്ചത്. വെള്ളാപ്പള്ളി ഉൾപ്പടെയുള്ള ചില പ്രമുഖ വ്യക്‌തികളും കേന്ദ്രങ്ങളും പരസ്യമായും രഹസ്യമായും ഉയര്‍ത്തിയ ആരോപണങ്ങൾക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞ്.
സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റികളിലേയും വി സിമാരുടെ പേര് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഓപണ്‍ യൂണിവേഴ്‌സിറ്റികളിൽ അല്ലാതെ കേരളത്തിലുള്ള മറ്റൊരു യൂണിവേഴ്‌സിറ്റിയിലും വൈസ് ചാൻസലറായി മുസ്‌ലിം വിഭാഗത്തില്‍ നിന്ന് ആരുമില്ലെന്ന് അദ്ദേഹം മറുപടിയിലൂടെ വ്യക്‌തമാക്കി. എല്ലാ യൂണിവേഴ്‌സിറ്റികളിലും വി സിമാരുടെ നിയമനത്തിനുള്ള അതേ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഓപണ്‍ യൂനിവേഴ്‌സിറ്റി വി സിയെയും നിയമിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചട്ടങ്ങളേക്കാൾ അക്കാദമിക്, ഭരണ മികവുകള്‍ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ആദ്ദേഹത്തിന്റെ മറുപടിയിൽ നിന്ന് വായിച്ചെടുക്കാം.
Kerala News: കോവിഡ് വന്നു പോകട്ടെ എന്ന മനോഭാവം അപകടം, ആരോഗ്യ പ്രശ്‌നങ്ങള്‍ വേട്ടയാടും; മുഖ്യമന്ത്രി
സംസ്‌ഥാനത്തെ വിദൂര വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയാണ് ഓപണ്‍ യൂണിവേഴ്‌സിറ്റിയുടെ ലക്ഷ്യം. മറ്റ് യൂണിവേഴ്‌സിറ്റികള്‍ക്ക് അക്കാദമിക് മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതിലൂടെ സാധിക്കും. വിദൂര വിദ്യാഭ്യാസ മേഖല ഓപണ്‍ യൂണിവേഴ്‌സിറ്റിയിലേക്ക് മാറുന്നതോടെ അക്കാദമിക് മേഖല ശക്‌തിപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓപണ്‍ യൂണിവേഴ്‌സിറ്റിക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കിയത് യാദൃശ്‌ചികമല്ല. വിദ്യാഭ്യാസത്തിന് ഉയര്‍ന്ന പരിഗണന നല്‍കി എല്ലാവരെയും മികവുറ്റവരാക്കാന്‍ യത്‌നിച്ചയാളാണ് ഗുരു. സര്‍ക്കാര്‍തലത്തില്‍ ശ്രീനാരായണ ഗുരുവിന് ആദരവ് അര്‍പ്പിക്കാനാണ് ഓപണ്‍ യൂണിവേഴ്‌സിറ്റിക്ക് അദ്ദേഹത്തിന്റെ നാമം നല്‍കിയതെന്നും പിണറായി കൂട്ടിച്ചേർത്തു.
സാധാരണ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം പോലെ തന്നെയാണ് ഓപണ്‍ യൂണിവേഴ്‌സിറ്റിയുടെതും. ഇക്കാര്യത്തില്‍ ചിലര്‍ക്ക് തെറ്റിദ്ധാരണയുണ്ടായി. എവിടെയോ ചില തെറ്റിദ്ധാരണകളുണ്ടായത് ദൗര്‍ഭാഗ്യകരമാണ്. നല്ലതിന്റെ കൂടെ നില്‍ക്കാനാണ് വെള്ളാപ്പള്ളിയെ പോലുള്ളവര്‍ ശ്രദ്ധിക്കേണ്ടതെന്നും ശ്രീനാരായണ ഗുരു ഓപണ്‍ യൂണിവേഴ്‌സിറ്റി പദ്ധതിയെ വില കുറച്ചുകാണാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
National News: രാജ്യത്തെ 24 യൂണിവേഴ്‌സിറ്റികള്‍ വ്യാജമെന്ന് യുജിസി; ഏറ്റവും കൂടുതല്‍ യുപിയില്‍