പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി തിരച്ചിൽ തുടർന്ന് പോലീസ്. കൊലയാളി സംഘം നഗരം വിട്ടതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ടുപേർ പോലീസ് കസ്‌റ്റഡിയിലുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളുടെ സഹോദരൻ ഉൾപ്പെടെയാണ് കസ്‌റ്റഡിയിൽ ഉള്ളത്. കേസുമായി ബന്ധപ്പെട്ട് രണ്ട് ഇരുചക്ര വാഹനങ്ങളും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇതിനിടെ ശ്രീനിവാസന്റെ കൊലപാതകം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യം ശക്‌തമാക്കുകയാണ് ബിജെപി. ഈ മാസം 29ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ എത്തുമ്പോൾ ഈ വിഷയം ഉന്നയിക്കാനാണ് പാർട്ടിയുടെ തീരുമാനം. ശ്രീനിവാസന്റെ കൊലയാളികളിൽ ഒരാളെ പോലും പിടികൂടാനാകാത്ത സാഹചര്യത്തിലാണ് നീക്കം.
കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി സമാധാന യോഗത്തിൽ പ്രതികളെ പിടികൂടാത്തതിലുള്ള അമർഷം ആർഎസ്‌എസ്- ബിജെപി നേതൃത്വം പ്രകടിപ്പിക്കുകയും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്‌തിരുന്നു. കേന്ദ്ര മന്ത്രി കേരളത്തിൽ എത്തുമ്പോൾ വിഷയം അവതരിപ്പിക്കുമെന്ന് ശ്രീനിവാസന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം കുമ്മനം രാജശേഖരൻ പറഞ്ഞു. പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്നായിരുന്നു സുരേഷ് ഗോപി എംപിയുടെ പ്രതികരണം.
കഴിഞ്ഞ ശനിയാഴ്‌ച ഉച്ചക്ക് 1.10ഓടെയാണ് പാലക്കാട് പട്ടണത്തിലെ മേലാമുറിയിൽ സെക്കൻഡ് ഹാൻഡ് ബൈക്ക് വിൽപന സ്‌ഥാപനത്തിൽ കയറി ശ്രീനിവാസനെ മൂന്ന് ബൈക്കുകളിൽ എത്തിയ സംഘം വെട്ടിയത്. പാലക്കാട് അഞ്ചംഗ സംഘം എസ്‌ഡിപിഐ പ്രവർത്തകൻ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ശ്രീനിവാസന്റെ കൊലപാതകം.
Most Read: കാവ്യാ മാധവനെ ഉടൻ ചോദ്യംചെയ്യും; അന്വേഷണം വേഗത്തിലാക്കാൻ ക്രൈം ബ്രാഞ്ച്