കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്‌ഥർക്കെതിരായ വധഗൂഢാലോചന കേസിലും അന്വേഷണം വേഗത്തിലാക്കാൻ ക്രൈം ബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി കോടതി അനുവദിച്ചിട്ടുണ്ട്. സമയം ഇനിയും ദീർഘിപ്പിക്കില്ലെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കുന്നത്.
കാവ്യാ മാധവനെയടക്കം ഉടൻ തന്നെ ചോദ്യംചെയ്യാനാണ് തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ വീട്ടിൽ തന്നെ ചോദ്യം ചെയ്യണമെന്ന് കാവ്യ നിർബന്ധം പിടിച്ചതിനാലാണ് ചോദ്യംചെയ്യൽ നീണ്ടുപോയത്. നിലവിൽ മറ്റൊരു സ്‌ഥലം നിർദ്ദേശിച്ചില്ലെങ്കിൽ വീട്ടിൽ തന്നെ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.
സൈബർ വിദഗ്‌ധൻ സായ് ശങ്കർ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് ഫലവും കേസിൽ നിർണായകമാണ്. ഗൂഢാലോചനയ്‌ക്ക് അപ്പുറത്ത് ദിലീപ് നടത്തിയ നീക്കങ്ങളും ക്രൈം ബ്രാഞ്ച് അന്വേഷിച്ച് വരികയാണ്. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോൺ പരിശോധനയും വേഗത്തിലാക്കും.
ഇതിനിടെ, നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണാ നടപടികള്‍ വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
Most Read: സിനിമാ ഷൂട്ടിങ്ങിനായി നിർമിച്ച വീടുകൾ മൽസ്യ തൊഴിലാളികൾക്ക് സമ്മാനിച്ച് സൂര്യ