തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. മെയ് 20ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. നാളെ മൂന്ന് മണിക്ക് പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉണ്ടാകുമെന്നതാണ് പ്രത്യേകത. മാർച്ച് ഒമ്പതിന് തുടങ്ങിയ പരീക്ഷ 29ന് ആയിരുന്നു അവസാനിച്ചത്.
സംസ്‌ഥാനത്ത് മൊത്തം 4,19,362 വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളും പരീക്ഷ എഴുതി. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർഥികളും പരീക്ഷ എഴുതി.
ഉത്തരക്കടലാസ് മൂല്യനിർണയം സംസ്‌ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രിൽ മൂന്ന് മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിച്ചു. മൂല്യനിർണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ അഞ്ചു മുതൽ പരീക്ഷ ഭവനിൽ ആരംഭിച്ചിരുന്നു. ഹയർ സെക്കണ്ടറി ഫലം മെയ് 25നും പ്രഖ്യാപിക്കുമെന്നാണ് നിലവിലെ വിവരം.
Most Read: ജെല്ലിക്കെട്ടിന് അനുമതി; തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമെന്ന് സുപ്രീം കോടതി