തിരുവനന്തപുരം : സംസ്‌ഥാനത്ത് മാര്‍ച്ച് മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്‌ളസ് 2 പരീക്ഷകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് ഉത്തരം നല്‍കാനുള്ള അവസരം ഉണ്ടാകും. ഇതിനായി ഇത്തവണത്തെ ചോദ്യപേപ്പറുകളില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും. ഒപ്പം തന്നെ പരീക്ഷക്കായി ഏതൊക്കെ പാഠഭാഗങ്ങളാണ് കൂടുതല്‍ ശ്രദ്ധ നല്‍കി പഠിക്കേണ്ടതെന്ന് വിദ്യാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കും. കൂടാതെ പരീക്ഷ സമയം കൂട്ടാനും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് ചോദ്യങ്ങള്‍ വായിച്ചു മനസിലാക്കാനായി അനുവദിക്കുന്ന കൂള്‍ ഓഫ് ടൈം കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. പരീക്ഷക്ക് വേണ്ടി കൂടുതല്‍ ശ്രദ്ധിക്കേണ്ട പാഠഭാഗങ്ങള്‍ ഡിസംബര്‍ 31ന് മുന്‍പായി അറിയിക്കും. ഇത് വിദ്യാഭാസ വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും, ഈ പാഠഭാഗങ്ങള്‍ അധ്യാപകര്‍ നിര്‍ബന്ധമായും റിവിഷന്‍ ചെയ്യണമെന്നും മാര്‍ഗനിർദേശത്തില്‍ വ്യക്‌തമാക്കുന്നുണ്ട്.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓണ്‍ലൈനായി നടത്തുന്ന ക്ളാസുകള്‍ ജനുവരി 31ഓടെ പൂര്‍ത്തിയാക്കും. ജനുവരി ഒന്നു മുതല്‍ 10, 12 ക്ളാസുകളിലെ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുവാദത്തോടെ സ്‌കൂളിലെത്താം. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 16 വരെ കുട്ടികള്‍ക്ക് ക്ളാസ് റൂം പഠനത്തിന് അവസരം ഒരുക്കും. കൂടാതെ എഴുത്തുപരീക്ഷ കഴിഞ്ഞ് ഒരാഴ്‌ചക്ക് ശേഷമായിരിക്കും പ്രാക്‌ടിക്കൽ പരീക്ഷകള്‍ നടത്തുക.
Read also : യുപിയിലെ ജൈന ക്ഷേത്രവും വിഗ്രഹവും തകര്‍ക്കുമെന്ന് എബിവിപി