തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ ഇന്ന് ആരംഭിക്കുന്നു. സംസ്‌ഥാനത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി 8,68,697 വിദ്യാർഥികളാണ് എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ എഴുതുന്നത്. ഇന്ന് രാവിലെ പ്ളസ് ടു പരീക്ഷയും ഉച്ചക്ക് എസ്എസ്എൽസി പരീക്ഷയും നടക്കും.
എസ്എസ്എല്‍സി പരീക്ഷ ഇന്ന് മുതല്‍ ഏപ്രിൽ 12 വരെ ഉച്ചക്ക് ശേഷവും ഏപ്രിൽ 15 മുതല്‍ രാവിലെയുമാണ് നടക്കുക. ഇന്ന് മുതൽ 12 വരെ ഉച്ചക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുക. വെള്ളിയാഴ്‌ച 2.40 മുതലുമാണ് പരീക്ഷ നടക്കുക. ഏപ്രിൽ 15 മുതല്‍ രാവിലെ 9.40ന് പരീക്ഷ ആരംഭിക്കും. 29നാണ് എസ്എസ്എൽസി വിഭാഗത്തിലെ അവസാന പരീക്ഷ.
ഈ വർഷം 4,22,226 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഇതില്‍ 2,15,660 പേര്‍ ആണ്‍കുട്ടികളും 2,06,566 പേര്‍ പെണ്‍കുട്ടികളുമാണ്. എസ്എസ്എൽസി പരീക്ഷക്കായി 2947 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമായിക്കഴിഞ്ഞു.
ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് രാവിലെ 9.40 മുതൽ ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷ 26ന് സമാപിക്കും. വിഎച്ച്എസ്ഇ ഏപ്രിൽ 9 മുതലാണ് ആരംഭിക്കുക. 2004 കേന്ദ്രങ്ങളിലായി 4,46,471 വിദ്യാർഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുക. ഇതിൽ 2,26,325 പേര്‍ ആണ്‍കുട്ടികളും 2,20,146 പേര്‍ പെണ്‍കുട്ടികളുമാണ്.
കോവിഡ് സാഹചര്യത്തിൽ കർശന നിർദേശങ്ങളാണുള്ളത്. മാസ്‌കും സാമൂഹിക അകലവും ഉറപ്പാക്കണം. രോഗ ലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേക മുറിയിൽ ഇരുത്തണം. കുടിവെള്ളം ഉൾപ്പടെ വിദ്യാർഥികൾ സ്വന്തമായി കരുതണം തുടങ്ങിയ നിർദേശങ്ങളാണുള്ളത്.
മാർച്ച് 17മുതൽ നടക്കാനിരുന്ന പരീക്ഷകൾ തിരഞ്ഞെടുപ്പ് പശ്‌ചാത്തലത്തിലാണ് ഏപ്രിൽ 8ലേക്ക് മാറ്റിയത്. ചൊവ്വാഴ്‌ച പൂർത്തിയായ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം അധ്യാപകർ ഇന്ന് മുതൽ പരീക്ഷാ ജോലിയിലേക്ക് പ്രവേശിക്കുകയാണ്.
Also Read: ആംബുലൻസിൽ കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്; വിചാരണ ജൂൺ 3ന് ആരംഭിക്കും