തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ പുനര്‍മൂല്യ നിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. പ്ളസ് വണ്‍ പ്രവേശനം നടന്നാലും ക്ളാസുകൾ നിലവിൽ ഓണ്‍ലൈനായി മാത്രമേ നടത്താൻ സാധിക്കൂ എന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
സംസ്‌ഥാനത്ത് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോൾ 99.47 ശതമാനം വിദ്യാർഥികള്‍ ഉപരിപഠനത്തിന് അർഹരായി. ആകെ പരീക്ഷ എഴുതിയത് 4,21,887 പേരാണ്. അതില്‍ 4,19,651 പേരും വിജയിച്ചു. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ളത്. 99.85 ശതമാനം പേരും വിജയിച്ചു. പാലാ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത്. 99.97 ശതമാനം. വയനാട്ടിലാണ് കുറവ് (98.13) വിജയിച്ചത്.
ഫുള്‍ എ പ്ളസ് 1,21,318 പേര്‍ക്ക് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഫുള്‍ എ പ്ളസ് 41,906 പേര്‍ക്ക് മാത്രമായിരുന്നു. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ളസ് ലഭിച്ചത്. ഇവിടെ 7838 പേര്‍ക്ക് ഫുള്‍ എ പ്ളസ് ലഭിച്ചു. പ്രൈവറ്റ് വിദ്യാർഥികള്‍ (പുതിയ സ്‌കീം) 615 പേര്‍ പരീക്ഷയെഴുതിയതില്‍ 537 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി.
Read also: ചാരക്കേസ്; നഷ്‌ടപരിഹാരമായി രണ്ടുകോടി ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും