തിരുവനന്തപുരം: സംസ്‌ഥാന ബജറ്റ് നാളെ. സംസ്‌ഥാനത്തിന്റെ ധനപ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിനിടെയാണ് ബജറ്റ് വരുന്നത്. അതുകൊണ്ടുതന്നെ, പ്രതിസന്ധി മറികടക്കാൻ വരുമാന വർധന ലക്ഷ്യമിട്ടുള്ള പദ്ധതികളും പ്രഖ്യാപനങ്ങളും ആയിരിക്കും ഇത്തവണത്തെ ബജറ്റിൽ ഊന്നൽ നൽകുക. ക്ഷേമ പെൻഷനുകൾ കൂട്ടിയേക്കുമെന്ന സൂചനയും ധനവകുപ്പ് മുന്നോട്ട് വെക്കുന്നുണ്ട്.
അതേസമയം, സംസ്‌ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്‌ഥിതി വ്യക്‌തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട് ഇന്ന് നിയമസഭയിൽ വെക്കും. ചിലവ് ചുരുക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള നിർദ്ദേശങ്ങൾ ആയിരിക്കും ബജറ്റിൽ മുൻഗണന. സർക്കാർ സേവനങ്ങളിൽ പലതിന്റെയും സർവീസ് ചാർജുകൾ വർധിപ്പിക്കുമെന്നാണ് സൂചന. ഒന്നിലധികം പെൻഷനുകൾ വാങ്ങുന്നത് ഒഴിവാക്കും. നികുതി പിരിവ് കാര്യക്ഷമമാക്കാനും നടപടികൾ ഉണ്ടാകും.
ഭൂനികുതിയും, ന്യായവിലയും കൂടും, ഭൂ വിനിയോഗത്തിന് അനുസരിച്ചു നികുതി കണക്കാക്കുന്ന നിർദ്ദേശത്തിനും സാധ്യതയുണ്ട്. പിഴകൾ കൂട്ടും. കിഫ്‌ബി പ്രതിസന്ധിയിൽ ആയിരിക്കെ വൻകിട പ്രഖ്യാപനങ്ങൾക്ക് സാധ്യത ഇല്ലെങ്കിലും, നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് തുടർച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡാമുകളിൽ നിന്നുള്ള മണൽ വാരലും, കെഎസ്ആർടിസിയെ സിഎൻജി ബസുകളിലേക്ക് മാറ്റുന്നതും അടക്കം വിഷയങ്ങൾ ബജറ്റിൽ ആവർത്തിച്ചേക്കുമെന്നാണ് സൂചന. സിൽവർലൈൻ, കെ ഫോൺ അടക്കമുള്ള പദ്ധതികളും ബജറ്റിൽ പ്രതിബാധിച്ചേക്കാം.
അതേസമയം, കടമെടുപ്പും, കെടുകാര്യസ്‌ഥതയും, ധൂർത്തും, സാമ്പത്തിക അടിത്തറ തകർത്തെന്ന ആക്ഷേപവും, നേതാക്കളുടെ ലഹരിമാഫിയ ബന്ധവും ഉൾപ്പടെയുള്ള ആരോപണങ്ങൾ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ പ്രമേയമാക്കി ഉന്നയിച്ചേക്കും. പോലീസ്-ഗുണ്ടാ ബന്ധവും ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പിന്റെ വീഴ്‌ചകൾ തുറന്നുകാട്ടുകയാണ് പ്രതിപക്ഷം ലക്ഷ്യവെക്കുന്നത്.
അതേസമയം, ഗവർണർ അവതരിപ്പിച്ച നയപ്രഖ്യാപനത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയും ഇന്ന് അവസാനിക്കും. ചർച്ചയിൽ ഇന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സംസാരിക്കും. അതിനിടെ, കേന്ദ്ര ബജറ്റിൽ കേരളം ആഗ്രഹിച്ചതൊന്നും കിട്ടിയില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയെന്ന് അദ്ദേഹം പറഞ്ഞു.
Most Read: കോഴ വാങ്ങിയ സംഭവം; സൈബി ജോസിനെതിരെ പോലീസ് കേസെടുത്തു