ഗുജറാത്ത്: സർദാർ വല്ലഭായ് പട്ടേൽ പ്രതിമക്ക് സുരക്ഷയൊരുക്കാൻ 270 സിഐഎസ്എഫ് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ) ഭടന്മാരെ നിയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ആദ്യപടിയായി 270 പേരെ ഈ മാസം 25 മുതൽ അവിടെ വിന്യസിക്കാനുള്ള തീരുമാനത്തിന് മന്ത്രാലയം അനുമതി നൽകി.
ഇതുസംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് ആഭ്യന്തരമന്ത്രാലയം സിഐഎസ്എഫ് ഡയറക്ടർ ജനറൽ രാജേഷ് രഞ്ജന് കൈമാറി. ഇന്ത്യയിലെ വിമാനത്താവളങ്ങളും, ഡൽഹി മെട്രോ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളും സിഐഎസ്എഫിന്റെ സുരക്ഷാ വലയത്തിലാണ്. ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളിലും സുരക്ഷാ ചുമതല നിർവഹിക്കുന്നത് സിഐഎസ്എഫ് ആണ്.
കോവിഡ് വ്യാപനം മൂലം കഴിഞ്ഞ കുറച്ചു മാസങ്ങളായി പട്ടേൽ പ്രതിമ സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. സെപ്റ്റംബർ 2 മുതൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സ്ഥലം തുറന്നുകൊടുക്കാനാണ് സർക്കാർ തീരുമാനം.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് ഗുജറാത്തിലെ കെവാദിയ കോളനിയിൽ സർദാർ സരോവർ അണക്കെട്ടിനരികിലായി നർമദയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടേൽ പ്രതിമ. ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന് ആദരമർപ്പിച്ചു കൊണ്ട് 2018 ഒക്ടോബർ 31നാണ് പ്രതിമ രാജ്യത്തിന് സമർപ്പിച്ചത്. 2989 കോടി രൂപയാണ് നിർമ്മാണത്തിന് ആകെ ചിലവായത്.