കോഴിക്കോട്: എംഎസ്എഫ് സംസ്‌ഥാന നേതൃത്വത്തിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ ഹരിത ഉന്നയിച്ച പരാതിയിൽ സ്വാഭാവിക നീതി കിട്ടിയില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ. നടപടിയെടുക്കും മുമ്പ് മുസ്‌ലിം ലീഗ് ഹരിതയുടെ വിശദീകരണം കേട്ടില്ല. ഹരിത മുസ്‌ലിം ലീഗിന് തലവേദനയാണെന്ന പരാമർശങ്ങൾ വേദന ഉണ്ടാക്കുന്നു എന്നും ഫാത്തിമ തഹ്‌ലിയ കോഴിക്കോട് പ്രസ് ക്ളബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹരിതയുടെ സ്‌ഥാപക ജനറൽ സെക്രട്ടറി കൂടിയാണ് ഫാത്തിമ.
ഹരിതയുടെ സംസ്‌ഥാന ഭാരവാഹികൾ ആണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. പാർടി വേദികളിലും വനിതാ കമ്മീഷന് മുന്നിലും മാത്രമാണ് അവർ കാര്യങ്ങൾ പറഞ്ഞത്. അത്ര മാത്രം സംഘടനയെ വിശ്വസിക്കുന്ന ആളുകൾ ആണ്. പികെ നവാസ് ഉൾപ്പടെ ഉള്ളവർക്ക് എതിരെയുള്ള പരാതി ലീഗിനും എംഎസ്എഫ് ദേശീയ കമ്മിറ്റിക്കും നൽകിയിരുന്നു. ദേശീയ കമ്മിറ്റി റിപ്പോർട് ലീഗ് നേതൃത്വത്തിന് സമർപ്പിച്ചിരുന്നു. ഓരോ ലീഗ് നേതാക്കളെയും നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ചു. പിഎംഎ സലാമിനെ പരാതി ഏൽപ്പിച്ചു എന്നാണ് കിട്ടിയ വിശദീകരണം.
എംഎസ്എഫ് സംസ്‌ഥാന ഭാരവാഹികളുടെ യോഗം വിളിച്ച് വിശദീകരണം തേടി. ഹരിത പ്രവർത്തകർ പറഞ്ഞതും ലീഗ് കേട്ടു. താൻ കൂടി ഉൾപ്പെട്ട വേദിയിൽ ആണ് വാദങ്ങൾ കേട്ടത്. നിരന്തരമായ അസ്വസ്‌ഥത കാരണം ആണ് വനിതാ കമ്മീഷന് പരാതി നൽകിയത്. പാർടി വേദിയിൽ പറഞ്ഞിട്ട് നടപടി വൈകിയതിനാലാണ് വനിതാ കമ്മീഷനെ സമീപിച്ചത്.
അതിന്റെ പേരിൽ സമൂഹ മാദ്ധ്യമങ്ങൾ വഴി ഇപ്പോഴും വ്യക്‌തിഹത്യ നടത്തുന്നുണ്ട്. ഒരുപാട് പ്രയാസങ്ങളിലൂടെയാണ് ഇപ്പോഴും കടന്നു പോകുന്നത്. ഇപ്പോഴും പാർടിയിൽ പ്രതീക്ഷയുണ്ട്. സഹിക്കുന്നതിന്റെ അങ്ങേയറ്റം സഹിച്ചു. രണ്ടാഴ്‌ച കാത്തിരിക്കാൻ ലീഗ് നേതൃത്വം പറഞ്ഞുവെന്നും ഫാത്തിമ തഹ്‌ലിയ വ്യക്‌തമാക്കി.
മുസ്‌ലിം ലീഗ് അന്ത്യശാസനം നൽകിയിട്ടില്ല. പാർടിയിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല വനിതാ കമ്മീഷന് മുൻപിൽ പോയത്. വനിതാ കമ്മീഷന് പരാതി നൽകിയതിൽ അച്ചടക്ക ലംഘനം ഇല്ല. കമ്മീഷന് മുന്നിൽ പോയത് തെറ്റാണെന്ന് ഒരു ലീഗ് നേതാവും പറയില്ല. സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയവർക്ക് കിട്ടിയ സ്വാഭാവിക നീതി ഹരിതക്ക് കിട്ടാത്തതിൽ വേദനയുണ്ട്. ഹരിത മരവിപ്പിച്ച നടപടിയിൽ സങ്കടം ഉണ്ടെന്നും ഫാത്തിമ പറഞ്ഞു.
Most Read: ‘ഏഴര വര്‍ഷം നടന്നത് മാനസിക പീഡനം’; കോടതിയോട് നന്ദി പറഞ്ഞ് തരൂർ