ന്യൂഡെൽഹി: ഹരിയാന- പഞ്ചാബ് അതിർത്തിയിൽ കർഷകരെ നേരിട്ട് പോലീസ്. കണ്ണീർ വാതക ഷെല്ലുകൾ കർഷകർക്ക് നേരെ പ്രയോഗിക്കുകയാണ് പോലീസ്. ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്ത് നിന്നും കണ്ണീർ വാതക ഷെല്ലുകൾ വർഷിക്കുന്നുണ്ട്. ജലപീരങ്കിയും പ്രയോഗിക്കുന്നതായി കർഷകർ ആരോപിച്ചു. ഏത് വിധേനയും ഡെൽഹിയിലേക്ക് കർഷകരെ കടത്തിവിടാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.
അതിനിടെ, കേന്ദ്ര സർക്കാരുമായി ചർച്ചക്ക് തയ്യാറാണെന്ന് കർഷക സംഘടനകൾ അറിയിച്ചു. പിന്നാലെ എത്രയും പെട്ടെന്ന് ഓൺലൈൻ യോഗം നടത്താമെന്ന് സർക്കാർ വ്യക്‌തമാക്കി. എന്നാൽ, ഓൺലൈൻ യോഗത്തിൽ എല്ലാവർക്കും പങ്കെടുക്കാൻ കഴിയാത്തതിനാൽ നാളെ വൈകിട്ട് അഞ്ചുമണിക്ക് ചണ്ഡീഗഡിൽ വെച്ച് നേരിട്ട് ചർച്ച നടത്താമെന്ന് തീരുമാനിച്ചു. കർഷകരുടെ സർക്കാരുമായുള്ള മൂന്നാംഘട്ട ചർച്ചയാണ് നാളെ നടക്കുന്നത്.
നേരത്തെ നടത്തിയ രണ്ടു ചർച്ചകളും പരാജയപ്പെട്ടിരുന്നു. കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് നേരത്തെയും സർക്കാർ അറിയിച്ചിരുന്നു. ആദ്യ രണ്ടു ചർച്ചകളിൽ പരിഹാരം നിർദ്ദേശിക്കാൻ കേന്ദ്രത്തിന് കഴിഞ്ഞില്ലെന്ന് കാണിച്ച് കർഷകർ ക്ഷണം നിരസിക്കുകയായിരുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കമ്മിറ്റി രൂപീകരിക്കാമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, മൂന്ന് വർഷം മുൻപ് ഇതേകാര്യം സർക്കാർ പറഞ്ഞതാണെന്നും അതിൽ തുടർനടപടികൾ ഉണ്ടായില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
ആവശ്യങ്ങൾ അംഗീകരിക്കുമെന്ന ഉറപ്പ് ലഭിക്കണമെന്നും കർഷകർ പറയുന്നു. അതേസമയം, സംഘർഷത്തിൽ ഇതുവരെ 60 പേർക്ക് പരിക്കേറ്റതായി കർഷക സംഘടനകൾ വ്യക്‌തമാക്കി. 24 ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റതായി പോലീസും അറിയിച്ചു. ഹരിയാന- പഞ്ചാബ് അതിർത്തിയായ ശംഭു അതിർത്തിയാണ് യുദ്ധക്കളമായി തുടരുന്നത്. സുരക്ഷാ സേനക്ക് നേരെ കർഷകർ കല്ലെറിഞ്ഞു. ഇതിന് തിരിച്ചടിയായാണ് പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുന്നത്.
പഞ്ചാബ്-ഹരിയാന അതിർത്തിയിലേക്ക് കൂടുതൽ ട്രാക്‌ടറുകൾ എത്തിച്ചു. പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ ട്രാക്‌ടറുകളുടെ നീണ്ട നിരയാണ്. കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അംബാല-ചണ്ഡീഗഡ് പാതയിലെ ഗതാഗതം സ്‌തംഭിച്ചു. കണ്ണീർ വാതക ഷെല്ലുകൾ ഉയർത്തിയ ഡ്രോണുകൾ വലിച്ചു താഴെയിടാൻ കർഷകർ കൂറ്റൻ പട്ടങ്ങൾ ആകാശത്തേക്ക് ഉയർത്തി. ഡ്രോണുകൾ പട്ടങ്ങളിൽ കുരുങ്ങി താഴെ വീഴുമെന്ന കണക്കുകൂട്ടലിലാണ് കർഷകരുടെ നീക്കം.
കർഷകരെ തടയുന്നതിനായി സിങ്കു അതിർത്തിയിൽ പോലീസ് മേൽപ്പാലം അടച്ചു. കോൺഗ്രീറ്റ് ബീമുകളും ബാരിക്കേഡുകളും മുള്ളുവേലികളും ഉപയോഗിച്ചാണ് മേൽപ്പാലം അടച്ചത്. ഡ്രോൺ നിരീക്ഷണവും തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം മേൽപ്പാലത്തിന് മുകളിൽ കയറി കർഷകർ പ്രതിഷേധിച്ചിരുന്നു. ഡെൽഹിക്ക് അകത്തേക്ക് പ്രവേശിക്കാൻ ഇതുവരെ കർഷകർക്ക് ആയിട്ടില്ല. ഘട്ടംഘട്ടമായി ഡെൽഹി ചലോ മാർച്ച് ശക്‌തമാക്കാനുള്ള തീരുമാനത്തിലാണ് കർഷകർ.
Most Read| അബുദാബിയിലെ ബാപ്പ്‌സ് ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിച്ച് പ്രധാനമന്ത്രി