വയനാട് : ജില്ലയിലെ പടിഞ്ഞാറത്തറയിൽ തെരുവ് നായകളുടെ ആക്രമണം വീണ്ടും രൂക്ഷമാകുന്നു. ഈ പ്രദേശത്ത് ഇന്നലെ ഒരു വിദ്യാർഥിനിയും, ഒരു വിനോദ സഞ്ചാരിയും തെരുവ് നായകളുടെ ആക്രമണത്തിന് ഇരയായിരുന്നു. രാവിലെ മദ്രസയിൽ പോകുമ്പോൾ പ്രദേശവാസിയായ ഫാമിദ ഷെറിൻ(12) എന്ന വിദ്യാർഥിനിക്കും ബാണാസുര ഡാം സന്ദർശിക്കാനെത്തിയ കണ്ണൂർ സ്വദേശി ജയരാജിനുമാണ്(35) തെരുവ് നായകളുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ഇരുവരും നിലവിൽ വയനാട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുകയാണ്. ബാണാസുര ഡാം സന്ദർശിക്കാൻ എത്തിയ ജയരാജ് കൂടെയുണ്ടായിരുന്ന കുട്ടിയെ നായയുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുന്നതിന് ഇടയിലാണ് നായയുടെ കടിയേറ്റത്. തുടർന്ന് ഇദ്ദേഹത്തെ തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ഒരു മാസം മുൻപ് വരെ ഈ പ്രദേശത്ത് തെരുവ് നായകളുടെ ആക്രമണം വളരെ രൂക്ഷമായിരുന്നു. തുടർന്ന് ഒരിടവേളക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും തെരുവ് നായകളുടെ ആക്രമണം വർധിച്ചത്. പൊതു സ്‌ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് രൂക്ഷമായതോടെയാണ് തെരുവ് നായകൾ ഇപ്പോൾ പ്രദേശത്ത് വർധിച്ചതെന്നാണ് പ്രദേശവാസികൾ വ്യക്‌തമാക്കുന്നത്. യാത്രക്കാരും മറ്റും വഴി വക്കുകളിൽ ഭക്ഷണ അവശിഷ്‌ടങ്ങൾ വലിച്ചെറിയുന്നതും, മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും രൂക്ഷമായിരിക്കുകയാണ്. ഇത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു വിധ നടപടികളും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
Read also : നിയമസഭയിലേക്ക് മൽസരിക്കുന്ന ഏക ട്രാൻസ്ജെൻഡർ സ്‌ഥാനാർഥി പിൻമാറി