തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്‌ഡൗൺ. ബക്രീദ് പ്രമാണിച്ച് നാളെ മുതൽ മൂന്ന് ദിവസം ഇളവായതിനാൽ ഇന്ന് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിലെ ശാസ്‌ത്രീയതയെ പറ്റി വിമർശനം ഉയരുന്നതിനാൽ നിയന്ത്രണങ്ങളുടെ രീതി മാറ്റണമോ എന്ന കാര്യം ചർച്ച ചെയ്യാൻ അവലോകന യോഗം ചേരും. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് യോഗം.
നാളെ മുതൽ ഇളവുണ്ടെങ്കിലും ആൾകൂട്ടം പാടില്ലെന്ന കർശന നിർദ്ദേശം സർക്കാരും പോലീസും നൽകിക്കഴിഞ്ഞു. ടിപിആർ കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ ശനി, ഞായർ സമ്പൂർണ ലോക്ക്‌ഡൗണും മറ്റ് ദിവസങ്ങളിലെ നിയന്ത്രണങ്ങളും ഇതേ നിലയിൽ തുടരുന്നത് വിമർശിക്കപ്പെടുകയാണ്. ചർച്ചകളെ തുടർന്ന് വ്യാപാരികളെ അനുനയിപ്പിക്കാനായെങ്കിലും കടകൾ തുറക്കുന്നതിൽ സർക്കാരിന് വരും ദിവസങ്ങളിൽ കൂടുതൽ ഇളവുകൾ നൽകേണ്ടി വരും.
കടകൾ എല്ലാ ദിവസവും എട്ട് മണി വരെ തുറക്കണമെന്ന നിർദ്ദേശമാണ് സർക്കാരിന് മുന്നിലുള്ളത്. ഇന്ന് വൈകിട്ട് ചേരുന്ന അവലോകന യോഗത്തിൽ കൂടുതൽ ഇളവുകളെ പറ്റി വിലയിരുത്തും. രോഗവ്യാപനം കൂടിയ പ്രദേശങ്ങൾ അടച്ചിട്ട് മറ്റ് മേഖലകൾക്ക് ഇളവെന്ന നിർദ്ദേശം പരിഗണിച്ചേക്കും. മാളുകൾ തുറക്കുന്നത് ഉടൻ പരിഗണിക്കപ്പെടാൻ സാധ്യതയില്ല.
Also Read: വടക്കഞ്ചേരി വ്യാജകള്ള് നിർമാണം; സഹായം ചെയ്‌ത 13 എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ