കൊൽക്കത്ത : കോവിഡ് വ്യാപനത്തെ തുടർന്ന് പശ്‌ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് ഒന്നിച്ചാക്കാനാവില്ലെന്ന നിലപാട് രാഷ്‌ട്രീയ പാർട്ടികളെ അറിയിച്ചതിന് പിന്നാലെയാണ് ഇപ്പോൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങൾ പ്രകാരം ഇന്ന് മുതൽ രാത്രി 7 മണി മുതൽ രാവിലെ 10 മണി വരെ പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. ഏതെങ്കിലും വിധത്തിൽ മാർഗ നിർദേശങ്ങൾ ലംഘിച്ചാൽ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പശ്‌ചിമ ബംഗാളിൽ ഒരു രാഷ്‌ട്രീയ പാർട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ നിർദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ കോവിഡ് കാലത്തെ പ്രത്യേക നിർദേശങ്ങൾ നടപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രത്യേക യോഗം വിളിച്ചിരുന്നു. തുടർന്നുള്ള തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ ഒരുമിച്ച് ആക്കണമെന്ന് ഇന്നത്തെ യോഗത്തിലും തൃണമൂൽ ആവർത്തിച്ചു. എന്നാൽ എല്ലാ ഘട്ടത്തിനുമുള്ള നടപടികൾ പൂർത്തിയായതിനാൽ നിയമപരമായി ഇത് സാധ്യമല്ലെന്ന് കമ്മീഷൻ പാർട്ടികളെ അറിയിച്ചു.
നാളെയാണ് പശ്‌ചിമ ബംഗാളിൽ 5ആം ഘട്ട വോട്ടെടുപ്പ് നടക്കുക. അതിന് ശേഷം 6,7,8 ഘട്ടങ്ങൾക്ക് വേണ്ടി 11 ദിവസത്തെ പ്രചാരണമാണ് ബാക്കിയുള്ളത്. ഇനിയുള്ള ഘട്ടങ്ങളിലെല്ലാം പരസ്യപ്രചാരണം മൂന്നു ദിവസം മുമ്പ് അവസാനിപ്പിക്കും. പരമാവധി വിർച്വൽ പ്രചാരണം നടത്തണമെന്നും, റോഡ് ഷോകളും റാലികളും കുറക്കണമെന്നും കമ്മീഷൻ വ്യക്‌തമാക്കി. കൂടാതെ ഇവ നടത്തുന്ന സാഹചര്യങ്ങളിൽ കമ്മീഷൻ പുറത്തിറക്കിയ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം ദുരന്തനിവാരണ നിയമപ്രകാരം രാഷ്‌ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും എതിരെ കേസെടുക്കും എന്ന മുന്നറിയിപ്പും തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകി.
Read also : കോവിഡ് പ്രതിരോധം; വയനാട്ടിൽ പത്തിടങ്ങളിൽ 144 പ്രഖാപിച്ചു