മസ്‌ക്കറ്റ്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഒമാനിൽ നിയന്ത്രണങ്ങൾ കർശനമാക്കി. നിയന്ത്രണങ്ങളുടെ പശ്‌ചാത്തലത്തിൽ വെള്ളിയാഴ്‌ചകളിലെ ജുമുഅ നമസ്‌കാരം നിർത്തിവെക്കാൻ അധികൃതർ നിർദ്ദേശം നൽകി. എന്നാൽ മസ്‌ജിദുകളിൽ 50 ശതമാനം പേർക്ക് പ്രവേശനം നൽകികൊണ്ട് 5 നേരത്തെ നമസ്‌കാരം തുടരും. ഒമാൻ സുപ്രീം കമ്മിറ്റിയാണ് നിയന്ത്രണങ്ങൾ കർശനമാക്കി ഉത്തരവ് പുറത്തിറക്കിയത്.
സർക്കാർ ഓഫിസുകളിൽ 50 ശതമാനം ജീവനക്കാർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ജീവനക്കാരില്‍ 50 ശതമാനം മാത്രം ജോലി സ്‌ഥലത്തെത്തുകയും ബാക്കി പകുതിപേര്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യണമെന്നുമാണ് അധികൃതർ വ്യക്‌തമാക്കിയിട്ടുള്ളത്. കൂടാതെ സമ്മേളനങ്ങളും, പൊതു പരിപാടികളും, പ്രദർശനങ്ങളും മാറ്റി വെക്കണമെന്നും സുപ്രീം കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
റസ്‌റ്റോറന്റുകള്‍, കഫെകള്‍, കടകള്‍, മറ്റു വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൂടാതെ സുരക്ഷ മാനദന്ധങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും, വാക്‌സിനേഷന്‍, സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയവ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദ്ദേശിച്ചു.
Read also: അട്ടപ്പാടി ശിശുമരണം; കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം