തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാൽ ട്രെയിൻ സർവീസുകളിലും നിയന്ത്രണങ്ങൾ. സർവീസ് ചുരുക്കുന്നതിന്റെ ഭാഗമായി ഓരോ ട്രെയിന്റെയും റിസർവേഷൻ പാറ്റേൺ കർശനമായി നിരീക്ഷിച്ച് നടപടിയെടുക്കാനാണ് തീരുമാനം. യാത്രക്കാർ തീരെ കുറവുള്ള മേഖലകളിലേക്കുള്ള പ്രതിവാര ട്രെയിനുകൾ റദ്ദാക്കുകയാണ് ആദ്യ നടപടി.
പിന്നീട്, പ്രതിദിന ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം കുറക്കും. സ്‌ഥിതി വീണ്ടും മോശമാവുകയാണെങ്കിൽ സർവീസ് റദ്ദാക്കാനാണ് റെയിൽവേ ബോർഡിന്റെ നിർദ്ദേശം. കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാവുകയും വർക്ക് ഫ്രം ഹോം സംവിധാനം പ്രാബല്യത്തിൽ വരികയും ചെയ്‌തതോടെ സംസ്‌ഥാനത്തെ ഭൂരിഭാഗം ട്രെയിനുകളിലും യാത്രക്കാർ വളരെ കുറഞ്ഞുവെന്ന് റെയിൽവേ ഉദ്യോഗസ്‌ഥർ പറയുന്നു.
വാരാന്ത്യങ്ങളിൽ റിസർവേഷൻ 20 ശതമാനമായി താഴ്‌ന്ന വേണാട് സ്‌പെഷ്യൽ ട്രെയിൻ മെയ് 30 വരെ ശനി, ഞായർ ദിവസങ്ങളിൽ സർവീസ് നിർത്തി. തിരുവനന്തപുരം ഡിവിഷന്റെ ആവശ്യം അംഗീകരിച്ചാണ് വേണാട് സർവീസ് റദ്ദാക്കാൻ റെയിൽവേ തയ്യാറായത്. അമൃത, വഞ്ചിനാട് സ്‌പെഷ്യലുകളിലും യാത്രക്കാർ കുറഞ്ഞിട്ടുണ്ട്.
ബെംഗളൂരുവിലേക്ക് മൂന്നോളം പ്രതിദിന സർവീസുകളും പ്രതിവാര സർവീസുകളും നടത്തിയിരുന്നു. എന്നാൽ, കർണാടകയിലെ ലോക്ക്‌ഡൗൺ കാരണം യാത്രക്കാർ കുറഞ്ഞതോടെ രണ്ട് പ്രതിവാര ട്രെയിനുകൾ റദ്ദാക്കി. കൊച്ചുവേളി- ബാനസവാടി, എറണാകുളം- ബാനസവാടി എന്നീ ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്.
Also Read: ചൊവ്വാഴ്‌ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഒഴിവാക്കണം; ഡിജിപി